About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Wednesday, February 11, 2015

ദൃശ്യം




കുറെ കാലം റൈറ്റർസ് ബ്ലോക്ക്‌ എന്നൊക്കെ പറയാം- ഒന്നും എഴുതാൻ പറ്റുന്നില്ലായിരുന്നു. ഈ കഥ എഴുതിയില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. 

ഈ കഥ നടക്കുമ്പോൾ സർജറി പോസ്റ്റിങ്ങ്‌ അവസാനിക്കാൻ ആയിരുന്നു. മെഡിസിനിൽ അപസ്മാരം ഞാൻ പേടിച്ച പോലെ സർജറിയിൽ ഞാൻ പേടിച്ചിരുന്ന കേസായിരുന്നു BURNS. പച്ച മലയാളത്തിൽ പൊള്ളൽ എന്നും പറയാം. കേട്ടാൽ നിസാരം എന്ന് തോന്നുമായിരിക്കാം. "ഒരു ചെറിയ പൊള്ളൽ അല്ലേ ഉള്ളു." എന്നൊക്കെ പറയാറുണ്ടല്ലോ. പക്ഷെ, പൊള്ളൽ ഒരു ഭീകരൻ ആണെന്ന് അനുഭവിച്ചിട്ടുള്ള രോഗിക്കും, ചികിത്സിച്ച ഡോക്ടർക്കും, ശുശ്രുഷിച്ച ബന്ധുകൾക്കും മാത്രമേ അറിയൂ. അത് മാത്രം അല്ല. പണ്ട് എൻറെ ഒരു പ്രൊഫസർ ഒരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ആദ്യമേ പറഞ്ഞു നിങ്ങൾക്കും എൻറെ ഭീതി ഞാൻ തരുന്നില്ല.

എനിക്ക് അന്ന് അഡ്മിഷൻ വാർഡ്‌ ഡ്യൂട്ടി. രാത്രി പന്ത്രണ്ടുമണി ആയി കാണും. ഞാൻ മനസ്സിൽ ചിന്തിച്ചു. ഇനി 8 മണിക്കൂർ മാത്രം ബാക്കി. അതിനകം ഒരു BURNS രോഗിയും വന്നില്ലെങ്കിൽ ഈ പോസ്റ്റിങ്ങ്‌ ഞാൻ രക്ഷപെട്ടു.

അപ്പോളാണ് എൻറെ യുണിറ്റിൽ അന്ന് ക്യാഷുവലിറ്റിയിൽ  ഉള്ള ഹൗസ് സർജൻ ഡോ. ശ്രിദേശിൻറെ ഫോണ്‍.

"ടാ, നിനക്ക് ഒരു കുളം കേസ് വന്നിട്ടുണ്ട്. Burns. ഒന്ന് catheter ഇടാൻ കൂടി സമ്മതിക്കുന്നില്ല. വാർഡിലോട്ട് വിട്ടിട്ടുണ്ട്, പോയി നോക്ക്."

എനിക്ക് അറിയാമായിരുന്നു. ഞാൻ എന്ത് എൻറെ ജീവിതത്തിൽ സംഭവിക്കരുത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതൊക്കെ സംഭവിച്ചിട്ടുണ്ട്.

ആണുങ്ങളുടെ വാർഡിലെ അഡ്മിഷൻ ഡേ തിരക്കുകൾ കാരണം ബേണ്‍സ് വാർഡിലേക്ക് പോകാൻ അല്പം വൈകി, അപ്പോഴേക്കും സിസ്റ്ററിൻറെ ഫോണ്‍ വന്നിരുന്നു. " ഡോക്ടർജി, ഒരു burns വന്നിട്ടുണ്ട്. അല്പം uncoperative ആണ്. കാര്യമായി deal  ചെയ്യേണ്ടി വരും."

ദൈവമേ, അറ്റ്നോറ്റു നീ എനിക്ക് തന്ന burns.. അവസാനം തലവേദന ആകുമോ.

ഒടുവിൽ ഞാൻ രോഗിയുടെ കട്ടിലിനു അടുത്ത് എത്തി. burns രോഗികളെ കിടത്തുന്ന കട്ടിൽ നമ്മൾ കൊതുകുവല കെട്ടും പോലെ മൊത്തം കെട്ടി മറച്ചിരിക്കും. അണുബാധ കുറയ്ക്കുന്നത്തിൻറെ ഭാഗമായി മാത്രമല്ല. രോഗികളെ നഗ്നരായി ആണ് കിടത്തുന്നത്. അതിന് ഒരു മറവും ആകാം.

മണ്ണെണ്ണയുടെ മണം നിറഞ്ഞു നില്കുന്നു. ഞാൻ മറ നീക്കി അകത്തേക്ക് നോക്കി. തല മുതൽ അരകെട്ടു വരെ കരിഞ്ഞു വെളുത്ത് വീങ്ങി ഇരിക്കുന്നു. പക്ഷെ, ആ മനുഷ്യ ശരീരം ഒന്നും സംഭവിക്കാത്ത മട്ടിൽ ദേഹം അങ്ങോട്ടും ഇങ്ങോട്ടും അനക്കി, എന്തൊക്കെയോ പുലമ്പുന്നു. ഇടയ്ക്ക് എന്തൊക്കെയോ ചോദിക്കുന്നു. അമ്മ ഒന്നും സംഭാവികാത്ത മട്ടിൽ ഉത്തരം നല്കുന്നു.. ബാക്കി ഞാൻ പറയുന്നില്ല. മണ്ണെണ്ണ മണം മാറി കരിഞ്ഞ മാംസത്തിന്റെ നാറ്റം. ഞാൻ തല മാറ്റി.

കേസ് ബുക്കിൻറെ പുറത്ത് അശ്വതി, 24 വയസ്സ് എന്ന് കണ്ടപ്പോൾ ആണ്. അത് എൻറെ പ്രായത്തിൽ തന്നെയുള്ള ഒരു പെണ്‍കുട്ടി ആണെന്ന് മനസിലായത്.

"എന്ത് സംഭവിച്ചത് ?"

"മണ്ണെണ്ണ വിളക്ക് ദേഹത്ത് വീണു പോള്ളിയതാണ്." രോഗിക്ക് ഒപ്പം നിന്ന അമ്മ പറഞ്ഞു. എനിക്ക് അറിയാം ആ പറഞ്ഞത് പച്ച കള്ളം ആണെന്ന്. ഞാൻ അത് വിശ്വസിച്ചു എന്ന് ഭാവിച്ചു.

"നിങ്ങൾ ഇവിടെ ഡോക്ടർമാരും സിസ്റ്റർമാരും പറയുന്നത് അനുസരിക്കുന്നില്ല എന്ന് കേട്ടു. എന്തിന്നുള്ള പുറപ്പാടാണ്.? ഇവിടെ കുട്ടിയുടെ രോഗം മാറ്റാൻ ആണോ അതോ കാണുന്നവരോടൊക്കെ അടിയുണ്ടാക്കാൻ ആണോ വന്നേക്കുന്നേ."

"ഞങ്ങൾ ഒന്നും അനുസരിക്കാതെ ഇരുന്നില്ല. ക്യാഷുവലിറ്റിയിൽ വച്ചു. മൂത്രം പോവാൻ ട്യൂബ് ഇടണം എന്ന് പറഞ്ഞു. ഡോക്ടർ ട്യൂബ് ഇടാൻ വന്നപ്പോൾ  ഞാൻ പറഞ്ഞു, കൊച്ചിന് മൂത്രം പോകാനൊന്നും തടസ്സമില്ല. അത് കൊണ്ട് ഇടണ്ട എന്ന്. ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത്. അപ്പോൾ അവർ ചാടി കടിക്കാൻ വന്നു."

ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്ന് പോയി. പൊതു ജനങ്ങൾക്ക് ഓരോ അസുഖങ്ങളെ പറ്റിയും കുറെ ധാരണകൾ ഉണ്ട്. അതിൽ മിക്കതും തെറ്റിദ്ധാരണകളാണ്. കുറച്ച് വിവരവും വിദ്യാഭാസവും ഉള്ളവർ ആണേൽ പറഞ്ഞു മനസിലാക്കാം. ഇനി വിവരമുള്ളവരുടെ കൂട്ടത്തിലും ഉണ്ട് പ്രശ്നക്കാർ. ഗൂഗിൾ ചെയ്തു ഓരോ വിവരങ്ങൾ ഉണ്ടാക്കി കൊണ്ട് വന്നു പ്രശ്നങ്ങൾ ഉണ്ടാക്കും. ഉദ്ദാഹരണത്തിന് പൊള്ളലിനു ഉള്ള പ്രധാനചികിത്സ വെള്ളo ആണ് എന്ന് എത്ര പൊതു ജനങ്ങൾക്ക്‌ അറിയാം. പൊള്ളൽ കാരണം നഷ്ടമാകുന്ന ശരീരത്തിലെ വെള്ളo intra venous fluid (അഥവാ 'ഡ്രിപ്പ്' എന്നാ അപരനാമത്തിൽ അറിയപ്പെടുന്ന സാധനം) ആയി നല്കുക. പൊള്ളൽ ഏറ്റു ഇത്ര സമയത്തിനകം നിശ്ചിത ശതമാനം വെള്ളo ഉള്ളിൽ ചെന്നിരിക്കണം. അല്ലെങ്കിൽ വൃക്കകൾക്ക് തകരാറ് സംഭവിച്ച് മരണ പെട്ടേക്കാം. ശരീരത്തിലേക്ക് വെള്ളo കയറ്റുമ്പോൾ എന്ത് മാത്രം വെള്ളo  പുറത്ത് പോകുന്നുണ്ടെന്ന് അളക്കേണ്ടി വരും. അതിനാണ് നേരത്തെ വിവാദവിഷയമായ ട്യൂബ് ഇടുന്നത്. ഇത്രയും കാര്യം ഞാൻ നിങ്ങളോടെ പറഞ്ഞപോലെ അവരോട് പറഞ്ഞു, എൻറെ തൊണ്ടയിലെ വെള്ളo വറ്റിയതല്ലാതെ ഒരു പ്രയോജനവും ഇല്ല.

ഞാൻ  സിസ്റ്റർമാർ ഇരിക്കുന്ന റൂമിൽ വന്നിരുന്നു, കേസ് ഷീറ്റ് എഴുതി. അപ്പോഴാണ്‌ അവിടുത്തെ സിസ്റ്റർമാരുടെ സംസാരം ഞാൻ ശ്രദ്ധിച്ചത്.

"ഇങ്ങനൊക്കെ തന്നെയാ എല്ലാരും പറയുന്നേ"

"നമ്മൾ ഒക്കെ മണ്ടികൾ ആണെന്നാണ് അവരുടെ വിചാരം" കൊക്ക് എത്ര കുളം കണ്ടതാണ് എന്ന മട്ടില്ലാണ് അവരുടെ സംസാരം. സത്യമാണ്, ഒരുപാട് burns രോഗികളെ ശുശ്രുഷിക്കുക്കയും അവരുടെ സാഹചര്യങ്ങളെ മനസിലാക്കുകയും ചെയ്തവരാണ് അവർ.

"മണ്ണെണ്ണ വിളക്കിന് ദേഹത്തോട്ട് അല്ലേ വീഴാൻ കണ്ടുള്ളൂ. ഓരോ കള്ളത്തരങ്ങൾ പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നത് പറയണ്ടായോ"

"പിന്നെ മണ്ണെണ്ണ വിളക്ക് വീണാൽ ഇങ്ങനെ അങ്ങ് പൊള്ളുവല്ലേ. അതുമല്ല, ഇന്നത്തെ കാലത്ത് ആരാ മണ്ണെണ്ണ വിളക്കൊക്കെ ഉപയോഗിക്കുന്നേ"


മണ്ണെണ്ണ വിളക്കിൻറെ അടിയിൽ ഇരുന്ന് പഠിക്കാൻ അവളാര് അൽബെർറ്റ് ഐൻസ്റ്റൈനൊ. ഞാൻ പറയാൻ വിചാരിച്ച ഡയലോഗ് ആയിരുന്നു. പക്ഷെ, ഞാൻ ആ സംഭാഷണത്തിൽ ഇടപെട്ടില്ല.

എന്തായാലും രോഗ വിവരം ബന്ധുക്കളെ പറഞ്ഞു മനസിലാക്കിക്കാം എന്ന് വിചാരിച്ചു. കുട്ടിയുടെ അച്ഛനെ മുറിയിലേക്ക് വിളിപ്പിച്ചു കാര്യം ധരിപ്പിച്ചു. പൊള്ളൽ ശരീരത്തിൻറെ 60 ശതമാനത്തിൽ കൂടുതൽ ആണെന്നും വളരെ സീരിയസ് ആണ് സ്ഥിതി എന്നും പറഞ്ഞു മനസ്സിലാക്കി.

"വേറെ പ്രശ്നം ഒന്നുമില്ലല്ലോ, ഡോക്ടറെ?"

രോഗത്തിൻറെ സ്ഥിതി ഞാൻ പറഞ്ഞു കഴിയുമ്പോൾ ഒരുപാട് പേർ എന്നോട് തിരിച്ചു ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ഇവരും ചോദിച്ചു. മരണം വരെ സംഭവിച്ചേക്കാം എന്ന് പച്ച മലയാളത്തിൽ പറയാതെ വളച്ചു കെട്ടി വിഷമിപ്പിക്കാതെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നത് കൊണ്ടാകാം, ചിലപ്പോൾ ഈ മറുപടി.

"എന്ത് പ്രശ്നമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? അത് പറഞ്ഞാൽ, ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാം. " ചിലപ്പോൾ ഞാൻ ഇങ്ങനെ തിരിച്ചു ചോദിക്കാറുണ്ട്.

ഞാൻ വീണ്ടും പ്രധാന അഡ്മിഷൻ നടക്കുന്ന വാർഡിലേക്ക് തിരിച്ചു പോയി. അവിടെ എത്തി കുറച്ചു ;കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഫോണ്‍ കാൾ. " ഡോക്ടർജി, cannula ഇടാൻ പറ്റുന്നില്ല. ഡോക്ടർ കൂടി ഒന്ന് ശ്രമിക്കുമോ?"

എനിക്ക് നന്നായി അറിയാം. ഇത്രയും വർഷത്തെ പ്രവർത്തനപരിചയം ഉള്ള സിസ്റ്റർക്ക് കിട്ടിയില്ലെങ്കിൽ, എനിക്കും കിട്ടില്ല എന്ന്. എങ്കിലും ഞാൻ ശ്രമിച്ചു നോക്കി. കിട്ടിയില്ല. അവസാനം venous  cut  down വഴി cannula ഇട്ടു. ഒരുപാട് പ്രയത്നത്തിലൂടെയാണ് ഇത്രേം ചെയ്തത്. പലപ്പോഴും അശ്വതി കാലുകൾ അനക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വളരെ ചെറുതായി മാത്രമേ നോർമൽ saline കയറുന്നുണ്ടായിരുന്നുള്ളൂ.

"അശ്വതി, ഒരുപാട് ബുദ്ധിമുട്ടിയാണ് ഇത് ഇട്ടിരിക്കുന്നത്. അനങ്ങാതെ കിടക്കണം." അവൾ ഇതൊക്കെ മനസ്സിലാക്കിയ ഭാവത്തിൽ തല അനക്കി. കൂടെയുള്ള അമ്മയേയും കാര്യം പറഞ്ഞു മനസ്സിലാക്കി. പക്ഷെ, എന്തൊക്കെ ചെയ്താലും അത് വിട്ട് പോകും എന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ തിരിച്ചു നടക്കാം എന്ന് വിചാരിച്ചപ്പോൾ, എൻറെ മനസ്സിൽ കൂടി ഒരു ബുദ്ധി കണ്ടന്നു പോയി. ഈ സംഭവത്തിൻറെ പിന്നിലെ സത്യം ഒന്ന് കണ്ടു പിടിച്ചു കളയാം. ഞാൻ അശ്വതിയുടെ അടുത്ത് നിന്ന് ബന്ധുകളെ എല്ലാം മാറ്റി നിർത്തി. എന്നിട്ട് ഒരേ ചോദ്യങ്ങൾ തന്നെ അവരോടു എല്ലാവരോടും ചോദിച്ചു.

എപ്പോൾ? എങ്ങനെ? എന്ത് ചെയ്തു? ആദ്യം എവിടെ കൊണ്ട് പോയി? അങ്ങനെ ഇങ്ങനെ കുറെ ചോദ്യങ്ങൾ എല്ലാത്തിനും ഏകദേശം ഒരേ ഉത്തരങ്ങൾ തന്നെ എല്ലാവരും നല്കി. ആ പെണ്‍കുട്ടിക്ക് ബോധം അല്പം കുറവായിരുന്നു. പൊള്ളൽ ഏറ്റുവരുന്ന മിക്കവർക്കും അങ്ങനെ തന്നയാണ്. പ്രണയത്തെപ്പറ്റിയും കോളേജിലെ സുഹൃത്തുക്കളെപ്പറ്റിയും ഒക്കെ ചോദിച്ചു. പക്ഷെ അങ്ങനെ ഒരു പ്രണയബന്ധം ഒന്നും എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല. പക്ഷെ, വേറെ ചില കാര്യങ്ങൾ ഞാൻ മനസിലാക്കി.

പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു അവൾ. അങ്ങനെ നഗരത്തിലെ നല്ല കോളേജിൽ റിസർവേഷൻ വഴി അഡ്മിഷൻ ലഭിച്ചു. പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്കുള്ള ഹോസ്റ്റലിൽ താമസവും. നാട്ടിലോട്ട് പോകാൻ ബസ്സ്‌ കുറവയതിനലാണോ കാശിൻറെ ബുദ്ധി മുട്ടുകൊണ്ടാണോ അങ്ങനെ അധികം വീടിലോട്ട് പോകാറില്ലായിരുന്നു. ഇപ്പോൾ വീട്ടിൽ വന്നു നിൽക്കുന്നതിൻറെ കാര്യം തിരക്കിയപ്പോഴാണ്.. ഞാൻ ഞെട്ടിക്കുന്ന ഒരു കാര്യം കൂടി അറിഞ്ഞത്. ഈ കുട്ടിയുടെ വിവാഹമാണ് അടുത്ത ആഴ്ച്ച.

ഞാൻ വാർഡിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം രാവിലെ 5 മണി. ഒരു അല്പം നേരം കണ്ണ്‍ അടയ്ക്കാം എന്ന് വിചാരിച്ചു. burns വാർഡിൻറെ തൊട്ടടുത്ത്‌ തന്നെയുള്ള പഴയ ഹൗസ് സർജൻസ് quartersഇലോട്ട് പോയി. എൻറെ മനസ്സിൽ മുഴുവൻ അശ്വതിയും അവളുടെ കഥയും നിറഞ്ഞു നിന്നു. പക്ഷെ, ഇത് അപകടം അല്ല അവൾ മനപൂർവ്വം ചെയ്തതാണെന്ന് എന്ന് തന്നെയാണ് എൻറെ മനസ്സ് പറയുന്നത്. തിരിച്ചും മറിച്ചും ഉള്ള ചിന്തകൾ യുദ്ധം ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ തളർന്നു ഉറങ്ങിപ്പോയി.

"ആ കുട്ടി അവിടെ കിടന്നു മരിക്കുമ്പോൾ നീ ഇവിടെ സുഖമായിട്ട്‌ കിടന്ന് ഉറക്കം ആണല്ലേ?" ഞാൻ പെട്ടന്ന് കണ്ണ് തുറന്നു നോക്കി. ആരേയും കണ്ടില്ല. വീണ്ടും കണ്ണടച്ചു, "അവളുടെ കാര്യങ്ങൾ അന്വേഷിച്ച് കണ്ടു പിടിക്കാൻ കാണിച്ച ചങ്കൂറ്റം അവളെ രക്ഷിക്കാൻ കാണിച്ചിരുന്നെങ്കിൽ, നീ ഡോക്ടർ ആണെന്ന് പറയുന്നതിൽ ഒരു അർത്ഥം ഉണ്ടായിരുന്നു. "

"അത് അവൾ മനപ്പൂർവ്വം എടുക്കാൻ ശ്രമിച്ച ജീവനല്ലേ. അവൾക്ക് വേണ്ടാത്തത് എനിക്ക് എന്തിനാ? "

"ജീവൻ സംരക്ഷിക്കുക എന്നുള്ളതാണ് നിൻറെ ജോലി......" ബാക്കി എന്തൊക്കെയോ ആ  ശബ്ദത്തിൽ ഉണ്ടായിരുന്നു. ഒന്നും ഓർമ്മ വരുന്നില്ല.  അതിന് മുൻപ് ഞാൻ ഉണർന്നു.

രാവിലെ ചീഫ് ഡോക്ടർമാരുടെ റൗണ്ട്സിനൊപ്പം മാത്രമേ എനിക്ക് അവളുടെ അടുത്ത് എത്താൻ സാധിച്ചുള്ളൂ. അപ്പോഴേക്കും ഇന്നലെ ഇട്ട "venous  cut  down " ഒക്കെ ഔട്ട്‌ ആയിരുന്നു. എന്നെ കുറ്റബോധം വല്ലാതെ വിഴുങ്ങി.. ഒടുവിൽ അവസാനത്തെ ശ്രമമായി  ഞങ്ങൾ " central line " ഇട്ടു.

ഇതെല്ലം കഴിഞ്ഞു ഒരു ദിവസം റൗണ്ട്സിനു ശേഷം ഉള്ള ചായ കുടിച്ച് ഞങ്ങൾ ഹൗസ് സർജൻമാരും, പി. ജി. ഡോക്ടർമാരും H D S ലാബിൻറെ അടുത്ത് നില്ക്കുകയായിരുന്നു.

"ഡോക്ടറെ, ആ അശ്വതിക്ക് ഇപ്പോൾ എങ്ങനുണ്ട്?"
ഞാൻ തിരിച്ചു നോക്കി. ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാൾ വളരെ വിഷമത്തോടെ ചോദിച്ചു. ആദ്യം ഞാൻ എന്നോട് തന്നെയാണോ ചോദ്യം എന്ന് ഉറപ്പു വരുത്തി. കാരണം ഒരുപാട് ഡോക്ടർമാരും കൂട്ടിരിപ്പ്കാരും അത് വഴി വന്നും പോയി  കൊണ്ടിരിക്കുവാണ്. ഇത്  സ്ഥിരം ഉള്ളതാ. നമ്മൾ വാർഡിൽ വച്ച് പറഞ്ഞു കൊടുത്താലും, പുറത്തിറങ്ങുമ്പോൾ ഒരേ രോഗിയുടെ വേറെ കൂട്ടിരിപ്പുകാർ വന്നു ചോദിക്കും എങ്ങനെ ഉണ്ടെന്ന് . പെട്ടന്ന് നമ്മുക്ക് ആളെ പിടികിട്ടി എന്നും വരില്ല. ഒരേ പേരിലുള്ള കുറെ പേരുള്ളത് കൊണ്ടും കുറെ വാർഡുകൾ ഉള്ളത് കൊണ്ടും ആകെ കണ്‍ഫ്യൂഷൻ ആവും.

"പൊള്ളൽ ഏറ്റു വന്ന അശ്വതി ആണോ?" ഞാൻ അവളുടെ അച്ഛനോട് പറഞ്ഞു കൊടുത്ത കാര്യങ്ങൾ തന്നെ അവരോടും പറഞ്ഞു മനസിലാക്കി. വളരെ മോശമാണ് നില എന്നും രക്ഷപെടുത്താൻ ശ്രമിക്കാം എന്നുമൊക്കെ.

എന്തായാലും ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ പറ്റി. അശ്വതി ഓരോ ദിവസവും നന്നായി കൊണ്ടിരുന്നു. മരുന്നുകൾ എല്ലാം നന്നായി ശരീരത്തിൽ ഏറ്റു ചിലപ്പോൾ അവരുടെ എല്ലാം പ്രാർത്ഥന കൊണ്ടാവും. എനിക്കും അവരോട് ഒരു പ്രത്യേക അടുപ്പം തോന്നിച്ചു. വരുന്ന പൊള്ളലുകൾ എല്ലാം ആത്മഹത്യ ശ്രമങ്ങൾ ആണെന്നുള്ള ആ പൊതുധാരണ മാറ്റാൻ എനിക്ക് സാധിച്ചു.

എൻറെ സർജറി പോസ്റ്റിങ്ങ്‌ തീരാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം. എൻറെ അവസാനത്തെ വാർഡ്‌ ഡ്യൂട്ടി ദിവസം ആയിരുന്നു അത്. രാവിലെ  റൗണ്ട്സിൽ ചീഫ് ഡോക്ടർമരോടൊക്കെ അവൾ നന്നായി സംസാരിച്ചു. പൊള്ളൽ നല്ല രീതിയിൽ കരിഞ്ഞു തുടങ്ങി. ചില ദിവസങ്ങളിൽ നല്ല പോലെ സംസാരിച്ചു നോർമൽ ആകുകയും കുറച്ചു കഴിയുമ്പോൾ വീണ്ടും തിരിച്ചു പോകും.. അങ്ങനെ മറിയും മറിഞ്ഞും നില്ക്കുകയായിരുന്നു അവളുടെ ആരോഗ്യ സ്ഥിതി. പക്ഷെ, ഇവിടെ അഡ്മിറ്റ്‌ ആയ ശേഷം ഇത്രയും ഭേദം ആയി ഒരിക്കലും കണ്ടിട്ടില്ല.

"ഡോക്ടർ, ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യുമോ, ബാക്കി മരുന്നൊക്കെ വീട്ടിൽ ചെന്ന് എടുതോള്ളാം. എൻറെ കല്യാണമാണ് "

ഡിസ്ചാർജ് ആവാൻ മാത്രം അവൾ ആരോഗ്യവതി അല്ല. പക്ഷെ, എൻറെ മനസ്സിൽ ഒരുപാട് വേണ്ടാത്ത ചിന്തകൾ വന്നുപോയി. കാരണം, മറ്റൊന്നുമല്ല, കഥയുടെ തുടക്കത്തിൽ ഒരു പ്രൊഫസർ എന്നോട് പറഞ്ഞ കാര്യം ഞാൻ എഴുതിയിരുന്നല്ലോ. ഇനിയിപ്പോൾ അത് പറയാം

"ഒരു പരിധിയിൽ കൂടുതൽ പൊള്ളൽ ഏറ്റ രോഗി, നമ്മളെ മണ്ടന്മാരാക്കി കൊണ്ടിരിക്കും. നന്നായി വരുന്നുണ്ട്, എല്ലാം ശരിയായി എന്ന് നമ്മൾ ചിന്തിക്കുമ്പോൾ  രോഗി മരണത്തിൻറെ അടുത്ത് നില്ക്കുകയാവും"

അങ്ങനെ സംഭവിക്കല്ലേ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു. അന്നത്തെ വാർഡ്‌ ഡ്യൂട്ടി പൊതുവെ ശാന്തം ആയിരുന്നു. വൈകിട്ട് ഭക്ഷണം ഒക്കെ കഴിച്ചു quartersഇൽ കിടക്കാൻ കേറും മുൻപ് രാത്രി 10 മണിയൊക്കെ ആയപ്പോൾ  ഞാൻ burns വാർഡിൽ ഒന്ന് കൂടി കയറി എൻറെ രോഗിയെ കണ്ടു. അവൾ ശാന്തമായി കിടക്കുന്നു.

ഞാൻ തിരികെ വന്നു കിടന്നു. പെട്ടന്ന് ഫോണ്‍ കോൾ. വാച്ചിൽ നോക്കിയപ്പോൾ സമയം 11:55.

"രണ്ടാമത്തെ യുണിറ്റിൻറെ ഡോക്ടർ അല്ലേ?, ഇവിടെ ഒരു രോഗി സീരിയസ് ആണ്."

ഞാൻ ഓടി വാർഡിൽ എത്തിയപ്പോൾ അവൾ ഡിസ്ചാർജ് ആയി പോയിരുന്നു നമ്മൾ ആരും കണ്ടിട്ടില്ലാത്ത ലോകത്തേക്ക്.

ഒരുപാട് മരണങ്ങൾ ഞാൻ ഹൗസ് സർജൻസിയിൽ declare ചെയ്തിട്ടുണ്ടെങ്ങിലും എല്ലാതവണത്തെയുംകാൾ എന്നെ അലട്ടിയ മരണം ഇതാണ്. ഒരിക്കലും രോഗികളെ മുൻവിധിയോടെ ചികിത്സിക്കരുതെന്ന് ഞാൻ അന്ന് തീരുമാനിച്ചു.

അപ്പോൾ പുറത്ത് അലമുറയിട്ട കരച്ചിൽ ഞാൻ കേട്ടുകൊണ്ടിരുന്നു. "അണിയിച്ചൊരുക്കി മംഗല്യം കഴിപ്പിച്ചു വിടേണ്ട ദിവസം ആയിരുന്നു നാളെ, അവസാനം ദാഹിപ്പിക്കാൻ പോലും ബാക്കി ഇല്ലാത്ത ശരീരവുമായ് കേറി ചെല്ലേണ്ടി വരുമല്ലോ ദൈവമേ വീട്ടിൽ."


***************************************************************

ഒന്നു  രണ്ട് ആയ്ച്ചകൾക്ക് ശേഷം, ഞാൻ ചായ കുടിച്ച് കൊണ്ട്  പഴയ സ്ഥലത്ത് നില്ക്കുകയായിരുന്നു.

"ഡോക്ടർ, അശ്വതിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?"

"അയ്യോ, ഞാൻ ഇപ്പോൾ SAT യിലാണ് , ഇവിടുത്തെ രോഗികളെ അറിയില്ല."
ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ട് അയാളെ തിരിഞ്ഞു നോക്കി. എവിടോ കണ്ടു നല്ല പരിചയം ഉള്ള മുഖം. ഓർമ്മ  വരുന്നില്ല. അയാൾ തിരികെ ഹോസ്പിറ്റലിനുള്ളിലേക്ക്  നടന്നു പോയി.

ഒരു 5 മിനിട്ട് കഴിഞ്ഞാണ് എനിക്ക് ബോധോധയം ഉണ്ടായത്. മുൻപ് ഇയാൾ തന്നെ ആയിരുന്നു അശ്വതിയെ പറ്റി എന്നോട് തിരക്കിയത്. ഞാൻ തിരികെ നടന്നു പോയി അയാളെ കണ്ടു പിടിച്ചു.

"താൻ അശ്വതിയുടെ ആരാണെന്നാണ് പറഞ്ഞത്?"

"വകയിലെ ഒരു ചേട്ടൻ"

"എന്നിട്ട് എന്താടോ താൻ അവൾ മരിച്ച കാര്യം അറിയഞ്ഞത്?" അത് പറഞ്ഞപ്പോഴേക്കും അയാളുടെ മുഖം വല്ലാതെയായിരുന്നു. ഞാൻ അയാളോട് ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. അയാൾ മരണം അറിഞ്ഞ  ഷോക്കിൽ സ്തബ്ദനായി നിന്നു, ഒന്നും മിണ്ടാതെ. പെട്ടന്ന് അയാൾ  എൻറെ കൈ തട്ടിമാറ്റി ഒഴിഞ്ഞു പോകാൻ ശ്രമിച്ചു. എനിക്ക് എവിടുന്ന് ആ ശക്തി വന്നു എന്നറിയില്ല. ഞാൻ 16,17 വാർഡിനു മുൻപ് ഉള്ള സ്റ്റെപ്പുകളുടെ സൈഡിൽ ഭിത്തിയോട് ചേർത്ത് നിർത്തി.

"സത്യം പറയെടാ. നീ അല്ലേടാ, ആ പെണ്ണിനെ കൊന്നത്." അയാൾ ആദ്യം ഒന്നും പറയാൻ കൂട്ടാക്കിയില്ല. പക്ഷെ ഞാൻ അയാളെ കൊണ്ട് പറയിച്ചു. ചുരുക്കം ഇതാണ്.

ഒരു സിനിമ കഥപോലെ. ഫോണിൽ വന്ന ഒരു മിസ്സ്‌ കോളിലൂടെയാണ് അവളെ പരിച്ചയപ്പെട്ടത്. ആ ബന്ധം പടർന്നു പന്തലിച്ചു പ്രണയം ആയി. ആ പ്രണയം ഫോണിൽ മാത്രം ഒതുങ്ങി നിന്നില്ല. നേരിട്ട് വളരെ കുറച്ചു തവണ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും അവൾ കാത്ത് സൂക്ഷിക്കേണ്ടിയിരുന്ന പലതും അയാളുമായി പങ്കു വച്ചു. വീട്ടിൽ അറിയിക്കാതെ ഉള്ള ബന്ധം ആയതിനാൽ വീട്ടിൽ വേറെ വിവാഹം ഉറപ്പിച്ചു.
"ഞങ്ങൾ രണ്ടു പേരും അതൊരു നേരം പോക്കയിട്ട് മാത്രമേ എടുത്തിരുന്നുള്ളൂ, എന്നിട്ട് ഇപ്പോൾ " എന്ന് പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു. മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയ ശേഷം അവർ തമ്മിൽ സംസാരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് മരിച്ചതും അറിഞ്ഞില്ല.

"അയ്യോ, ചേട്ടൻ എന്തിനാ കരയുന്നേ?" ഒരു സ്ത്രീ അയാൾ ആശ്വസിപ്പിക്കാൻ അടുത്ത് ചെന്നു.

"ഇതാരാണ്?"

"എൻറെ ഭാര്യ. ഇവളുടെ അമ്മ പനി പിടിച്ചു അഡ്മിട്ടാണ് ഇവിടെ" ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു കൊച്ചുപെണ്‍കുട്ടി അച്ഛാ എന്ന് പറഞ്ഞു അയാളുടെ അടുത്തേക്ക് ഓടി എത്തി. ഞാൻ ഒന്നും മിണ്ടാതെ തിരികെ നടന്നു ഒരു ചായ കൂടി വാങ്ങിച്ചു അവിടെ വരാന്തയിൽ ഇരുന്നു.


ഈ മനുഷ്യനു വേണ്ടി അശ്വതി ആത്മഹത്യ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിൽ പിന്നെ ഇങ്ങനെ എന്ത് കൊണ്ട് സംഭവിച്ചു.?

അതെ, ജിത്തു ജോസഫ്‌ പറഞ്ഞത് സത്യമാണ്.

 " visuals can be deceiving "














Saturday, January 25, 2014

സത്യം, ശിവം, സുന്ദരം

സത്യം, ശിവം, സുന്ദരം



നമ്മൾ ജീവിതത്തിൽ ഒരുപാട് പേരേ അറിയാതെ കണ്ടു മുട്ടും. സ്ഥിരം യാത്ര ചെയുന്ന തിരക്കേറിയ വഴികളിലും, ബസ്സിലും, നടപാതകളിലും, ഹോട്ടലിലും, കളികളങ്ങളിലും, എല്ലാം നമ്മുക്ക് പേരറിയാത്ത, ഒരു പക്ഷെ പേര് അറിയാൻ നാം ആഗ്രഹിക്കാത്ത ആൾക്കാർ. അവർ എവിടെ നിന്ന് വരുന്നു എന്നോ, എവിടേക്ക് പോകുന്നു എന്നോ നമ്മുക്ക്‌ അറിയില്ല. ഒരിക്കൽ ഒരു ക്യാഷുവാലിറ്റി പോസ്റ്റിങ്ങ്‌ കാലത്ത് ഞാൻ അത് അറിയാൻ ശ്രമിച്ചു. അപ്പോൾ ഞാൻ കണ്ടറിഞ്ഞ മൂന്ന് മനുഷ്യർ. 

ഭാഗം ഒന്ന്: സത്യം


"ഇയാൾ വീണ്ടും വന്നോ?"

എൻറെ മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്തെ  ക്യാഷുവാലിറ്റി ദിവസങ്ങളിൽ ഞാൻ ഇയാളെ കണ്ടിട്ടുണ്ട്. ഇപ്പോൾ ദേ എൻറെ ക്യാഷുവാലിറ്റി പോസ്റ്റിങ്ങിലും വന്നിരിക്കുന്നു. ഇവിടുത്തെ സ്ഥിരം കുറ്റിയാണെന്ന് മനസിലാക്കി.  

ഞാൻ ഇയാളെ ആദ്യമായി കണ്ട ക്യാഷുവാലിറ്റി ദിവസം, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി ഇയാൾ എൻറെ അടുത്ത് വന്നു. അല്പം മുഷിഞ്ഞ കൈലിയും ഷർട്ടുമാണ് വേഷം. ഞാൻ ചോദിച്ചു. " എന്താണ് ബുദ്ധിമുട്ട്?"

"ഡോക്ടർ എനിക്കൊരു ഇൻജഷനും ആവി പിടിക്കാനും എഴുത്"
ഞാൻ വീണ്ടും ചോദിച്ചു. എന്താണ് ബുദ്ധിമുട്ട്. അതെ ഉത്തരം തന്നെ വീണ്ടും. 

ഞാൻ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് അയാളെ  നമസ്കരിച്ചു .
" സർ, mbbs പഠിച്ചിട്ടുള്ള ആളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇരിക്കുന്ന കസേരയിലേക്ക് ഇരുന്നോളു. സ്വയം മരുന്ന് എഴുതി ചികിത്സിചോളൂ. പറ്റും എന്നുണ്ടെങ്കിൽ ഇവിടെ നില്ക്കുന്ന ബാക്കി രോഗികൾക്കും കൂടി ഒന്ന് മരുന്ന് എഴുതി കൊടുക്കുമോ?"
ചുറ്റും നിന്ന ബാക്കി രോഗികൾ എല്ലാം ചിരിതുടങ്ങി 

അയാൾ ഇളഭ്യനായി നിന്നു. 

അവസാനം ഞാൻ അയാളെ നോക്കിയിട്ട് അയാൾ പറഞ്ഞപോലെ തന്നെ ഇൻജഷനും ആവി പിടിക്കാനും എഴുതി നല്കി. 

പിന്നിട് ഇപ്പോൾ മാസങ്ങൾക്ക് ശേഷം വീണ്ടും എൻറെ മുന്നിൽ. ക്യാഷുവാലിറ്റി പോസ്റ്റിങ്ങിൽ മെഡിസിൻ അഞ്ചുദിവസമാണ്. അതിൽ ആദ്യത്തെ ദിവസമായിരുന്നു അന്ന്. രാത്രി ഒരു 10 മണി സമയം.

 അയാൾക്ക് എന്നെ മനസിലായില്ല.  "ഇയാള് വീണ്ടും വന്നോ?" എന്ന എൻറെ ചോദ്യം കേട്ടപ്പോൾ എന്നെ നോക്കി ചിരിച്ചു. പ്രായമായ അപ്പൂപ്പന്മാർ ചിരിക്കുന്നത് കാണാൻ നല്ല രസമല്ലേ. ഇത്തവണയും ശ്വാസം മുട്ട് തന്നെ പ്രശ്നം ഞാൻ മരുന്ന് എഴുതി നല്കി. 
 കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും എൻറെ അടുത്ത് തന്നെ വന്നു. 

"എന്താ കുറയുന്നില്ലേ. ഒരു തവണ കൂടി ആവി പിടിക്കണോ?" 

"അതല്ല. സർ. ഇതിൽ ഒബ്സർവേഷനിൽ കിടത്താൻ കൂടി എഴുതിയിട്ടില്ലല്ലോ. "

"അത് എന്തിനാ എഴുതുന്നേ. തനിക്ക് ചെറിയ ശ്വാസം മുട്ടല്ലേ ഉള്ളു. മരുന്ന് എടുത്തിട്ട് പോകാല്ലോ. " 

"അല്ല. സർ. കുഴപ്പമുണ്ട്. നോക്ക്". ഞാൻ സ്തെതോസ്കൊപ്പ് വെച്ച് നോക്കി. " ഇപ്പോ, എല്ലാം കുറഞ്ഞിട്ടുണ്ട്. വീട്ടിൽ പോയിക്കോളു."

"അയ്യോ, സർ. ഇന്ന് ഒരു ദിവസത്തേക്ക് എഴുതി തരു. രാത്രി ആയില്ലേ."
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. പാവമല്ലേ. ഇന്ന് അയാളെ ഒബ്സർവേഷനിൽ കിടത്തി എന്ന് വച്ച് എനിക്ക് ഒരു നഷ്ടവുമില്ല. ഞാൻ എഴുതി കൊടുത്തു കിടത്തി. 

രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും അയാൾ രാത്രി വൈകി വീണ്ടും വന്നു. പഴയ പോലെ തന്നെ ചെയ്തു. അവസാനം ഒബ്സർവേഷനിൽ കിടത്തണം എന്ന് പറഞ്ഞു, ഞാൻ എഴുതി നല്കി. 

ക്യാഷുവാലിറ്റി പോസ്റ്റിങ്ങിൽ മെഡിസിൻറെ അവസാന ദിവസം. അയാൾ വീണ്ടും വന്നു. ഞാൻ  ഇൻജഷനും ആവി പിടിക്കാനും എഴുതി നല്കി. അന്ന് നല്ല തിരക്കുള്ള ദിവസം ആയിരുന്നു.  ഒബ്സർവേഷൻ മുറി നിറഞ്ഞു കവിഞ്ഞിരുന്നു. സിസ്റ്റർമാർ ആവശ്യമുള്ളവരെ മാത്രമേ ഒബ്സർവേഷൻ എഴുതാവു എന്ന് പലതവണ വന്നു പറഞ്ഞിരുന്നു. 

പക്ഷെ നമ്മുടെ കഥ നായകന് ഇന്നും വേണം ഒബ്സർവേഷൻ. എന്നിലെ  കംസൻ ഉണർന്നു. 
"ഒരു ദിവസത്തേക്ക് കിടത്തു എന്ന് പറഞ്ഞു തുടങ്ങിട്ട് ഇപ്പോൾ കുറെ ദിവസങ്ങൾ ആയല്ലോ ഇവിടെ തന്നെ. ഇങ്ങനെ രാത്രി വന്നു അന്തിയുറങ്ങാൻ വേണ്ടി ഉള്ള സത്രം അല്ല ഇത്. തങ്ങൾക്ക് ഇപ്പോൾ അസുഖം കുറഞ്ഞിട്ടുണ്ട്. വീട്ടിൽ പോടോ."

അയാൾ ഞാൻ പറഞ്ഞു തീരും മുൻപ് ഇറങ്ങി പോയി. 

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ പുറത്തു ചായ കുടിക്കാൻ ഇറങ്ങി. ചായ കുടിച്ചു തിരികെ നടക്കുമ്പോൾ ക്യാഷുവാലിറ്റിക്ക് അടുത്ത് വരാന്തയിൽ പുതപ്പ് ഒന്നും ഇല്ലാതെ ഒരാൾ കിടക്കുന്നു. അയാളെ അവിടുന്ന് മാറ്റാൻ ശ്രമിക്കുന്ന ഒരു സെക്യൂരിറ്റി ജീവനകാരനും. ഞാൻ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കഥ നായകൻ. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

"താൻ എഴുന്നേൽക്കു. അകത്തു ഒബ്സർവേഷനിൽ പോയി കിടക്കു."

"വേണ്ട. സർ. ഞാൻ സാറിനെ ബുദ്ധിമുട്ടിക്കുന്നില്ല. "

"തനിക്ക് എന്താ വീടില്ലേ"

അതിനുള്ള മറുപടി എന്നെ ഒരുപാട് വിഷമിപ്പിച്ചു. തിരുവനന്തപുരത്തിൻറെ  അറ്റത്ത്  എവിടെയോ ആണ് അയാളുടെ വീട്. ഏക മകൻ ഒരു അപകടം പറ്റി നടക്കാൻ ശേഷി ഇല്ലാതെ വീടിനുള്ളിൽ. ഭാര്യ അടുത്തുള്ള വീട്ടിൽ കൂലി പണിക്ക് പോകും. ഇയാൾക്ക് വർഷങ്ങളായി ശ്വാസകോശത്തിന്  അസുഖം. വീടിന് അടുത്തെങ്ങും ആശുപത്രിയുമില്ല. എല്ലാ തിങ്കലാഴ്ചയും പത്തു കി. മി. നടന്നു ബസ്സ്‌ കയറി സിറ്റിയിൽ വരും. ദിവസം മൊത്തം ലോട്ടറി ടിക്കറ്റ്‌ വിറ്റ് നടക്കും. രാത്രി മെഡിക്കൽ കോളേജിലോ ജനറൽ ആശുപത്രിയിലോ വന്ന് ശ്വാസം മുട്ടിന് കുത്തിവെയ്പ്പും എടുത്തു അവിടെ കിടക്കും. ഒരിടത്ത് നിന്ന് ഓടിക്കുമ്പോൾ അടുത്ത ആശുപത്രിയിൽ.. അങ്ങനെ മാറി മാറി നില്കും. ശനിയാഴ്ച വീണ്ടും വീടിലേക്ക്‌. 

പഴയ സത്യൻ മാഷിൻറെ സിനിമകളിലെ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു. എന്നാൽ കഴിയുന്നത്‌ ഞാൻ അയാൾക്ക് ചെയ്ത് നല്കി. അന്ന് ഒബ്സർവേഷനിൽ കിടത്തി. രാവിലെ ചെന്ന് അയാൾക്ക് പുലയനാർക്കോട്ട നെഞ്ച് രോഗ ആശുപത്രിയിലേക്ക് എഴുതി നല്കി. പിന്നെ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തിട്ട് കുറച്ച് അധികം രൂപ അയാൾക്ക് നല്കി. 

മനസ്സിൽ ഒരു ആശ്വാസം പോലെ. ഒരാളെ സഹായിക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു തൃപ്തി.. പിന്നെ ജീവിതത്തിൽ ആദ്യമായി ലോട്ടറി ടിക്കറ്റ്‌ എടുത്തു. എൻറെ മനസ്സിൽ പറഞ്ഞു. എനിക്ക് ഈ ലോട്ടറി ടിക്കറ്റ്‌ അടിക്കും. ഉറപ്പാണ്. ലോട്ടറി അടിച്ചു. എനിക്കല്ല. വേറെ ആർക്കോ. 

പിന്നിട് കുറെ മാസങ്ങൾക്ക്  ശേഷം ഞാൻ അയാളെ  വീണ്ടും ആശുപത്രി പുറത്തു വരാന്തയിൽ കണ്ടു മുട്ടി . 

"എന്നെ പുലയനാർക്കോട്ടയിൽ നിന്നും പറഞ്ഞു വിട്ടു. എൻറെ ഈ ശ്വാസം മുട്ടൽ മാറില്ലേ സർ. ഞാൻ ഇനി എവിടെ പോകും സർ? നിങ്ങൾ എല്ലാം കൂടി സത്യമായ ചികിത്സയാണോ എന്നിൽ ചെയ്യുന്നത്.  "




ഭാഗം രണ്ട് : ശിവം 


ക്യാഷുവാലിറ്റി പോസ്റ്റിങ്ങിലെ പിഡിയാട്രിക് സർജറി പോസ്റ്റിങ്ങ്‌ അഞ്ചു ദിവസമേ ഉണ്ടായിരുന്നു ഉള്ളു എങ്കിലും ഒരു നല്ല അനുഭവം അതെനിക്ക് നല്കി. നല്ല ഒരു ഡോക്ടർ സംഘം ആയിരുന്നു എന്നെ പോസ്റ്റ്‌ ചെയ്തിരുന്ന യുണിറ്റിൽ. 

ആദ്യ ദിവസം സർജറി ക്യാഷുവാലിറ്റി 24 hr ഡ്യൂട്ടി കഴിഞ്ഞു ഒരു ഉറക്കവും ഇല്ലാതെ നേരെ ചെല്ലുകയായിരുന്നു പിഡിയാട്രിക് സർജറി OP യിൽ. ഉറക്കം എന്നെ ഇങ്ങനെ മാടി വിളിച്ചു കൊണ്ടിരുന്നു.  അവിടെ യുണിറ്റ് ചീഫ് ഡോ. അശോക്‌ സാറിനൊപ്പം രോഗികളെ കാണാൻ തുടങ്ങി. എൻറെ പ്രധാന പണി സർ കാണുന്ന ഓരോ കുട്ടിയുടെയും പ്രോഗ്രസ്സ് സാറിന് മുന്നിലുള്ള കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു കേറ്റുക. പക്ഷെ, സർ എന്നെ വെറും ഒരു ക്ലാർക്ക് ആകാതെ കേസുകളെ പറ്റി പറഞ്ഞു തന്നു കൊണ്ടിരുന്നു. 

"ഇപ്പോഴത്തെ ഹൗസ് സർജൻമാരൊക്കെ ഇങ്ങനെ ആണല്ലേ.", ഞാൻ എന്തെങ്കിലും തെറ്റു ചെയ്തോ എന്നാ ഭാവത്തിൽ ഞാൻ നോക്കാൻ തുടങ്ങിയപ്പോൾ കണ്ണ് തുറക്കുന്നില്ല. അപ്പോഴാണ്‌ ഞാൻ മനസിലാക്കിയത് ഞാൻ സാറിന് മുന്നിൽ ഇരുന്നു ഉറങ്ങുകയായിരുന്നു എന്ന്. എൻറെ അവസ്ഥ മനസിലാക്കി സ്നേഹപൂർവ്വം ശാസിച്ചു സർ എന്നെ ഒരു ചായ കുടിക്കാൻ വിട്ടു. 

ഞാൻ തിരിച്ചു വന്നപ്പോൾ വെള്ള സാരി ഉടുത്ത ഒരു സ്ത്രീ - (ആശുപത്രിയിലെ ഒരു നഴ്സിംഗ് അസ്സിസ്റ്റന്റ് ആണെന്ന് മനസിലായി യുണിഫോം കണ്ടപ്പോൾ) സാറിൻറെ മുന്നിൽ വന്നു നിന്നു, തൊഴുതിട്ട് "സാർ" എന്ന് വിളിച്ചു. അപ്പോൾ സാർ മുഖം പോലും ഉയർത്താതെ കൈപത്തി  ഉയർത്തി കാട്ടി. അവർ തിരികെ  പോയി.

ഒരു ദിവസം കഴിഞ്ഞ്, സർ എന്നെ ഒരു ജോലി ഏല്പ്പിച്ചു. ഒരു കുട്ടിയെ SAT ആശുപത്രിയിൽ നിന്ന് RCC യിലേക്ക് വിടുകയാണ്. അത് കൊണ്ട് ഒരു ഡോക്ടർ അവർക്കൊപ്പം അനുഗമിച്ചു RCC യിലെ ഡോക്ടർമാരെ എല്പ്പിക്കണം. പോസ്റ്റ്‌ ഓപ്പറേഷൻ വാർഡിൽ ചെന്ന് ആ രോഗിയെ കണ്ടു. ഒൻപത് വയസ്സുള്ള ഒരു മുസ്ലിം ബാലൻ. കൂടെ ഉമ്മയും ബാപ്പയും അനിയനും മറ്റു ബന്ധുകളും. അവൻറെ അസുഖം ഞാൻ സാറിനോട് ചോദിച്ച് വച്ചിരുന്നു.
Non  Hodgkins  Lymphoma. വയറിനുള്ളിൽ നിന്ന് ബയോപ്സി എടുത്ത് ഇതാണ് രോഗം എന്ന് നമ്മൾ കണ്ടു പിടിച്ചു ബാക്കി ചികിത്സ RCC യിൽ.

ആ കുട്ടി ജനിച്ചത്‌ മുതൽ അവനു ഓരോരോ അസുഖങ്ങളാണ്. കല്യാണം കഴിഞ്ഞ് കുറെ കാലം കുട്ടികൾ ഇല്ലാതെ ഒരുപാട് പ്രാർത്ഥിച്ചു കിട്ടിയ കുട്ടിയാണ്.  മാസം തികയാതെ ജനിച്ചു കുറെ കാലം ആശുപത്രിയിൽ. പിന്നിട് ന്യുമോണിയ പോലെ കുറെ അസുഖങ്ങൾ. പിന്നിട് എല്ലാം ശരിയായി സ്കൂളിൽ ഒക്കെ വിട്ടു 3 ക്ലാസ്സുവരെ പഠിച്ചു. അപ്പോഴാണ് വയറു വേദന, വയറ്റിൽ മുഴ കണ്ടെത്തി. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് തീർത്ഥാടനം ആയിരുന്നു ഇത്രയും കാലം. ഇപ്പോൾ  SAT  ഇനി RCC. കുട്ടി നല്ല അവശ നിലയിലാണ്. പക്ഷെ ആ ഉമ്മയും ബാപ്പയും പ്രതീക്ഷയിലാണ്. അല്ലഹ് തന്നത് എന്തും ഞമ്മള് സ്വീകരിക്കും.

ഇത്രയും പറഞ്ഞ് അവർ കരഞ്ഞു എൻറെ മുന്നിൽ. തകർച്ചകളും  വിഷമങ്ങളും  ഉണ്ടായിട്ടും ദൈവത്തെ തള്ളി പറയാതെ വിശ്വാസത്തോടെ വീണ്ടും ദൈവത്തിൽ പ്രത്യാശ വെയ്ക്കാൻ കഴിയുന്നത്‌ എനിക്കൊരു അത്ഭുതമായിട്ട് തോന്നി.

അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്. ഇന്നലെ വന്ന ആ സ്ത്രീ ഞാൻ ഇരുന്ന പോസ്റ്റ്‌ ഓപ്പറേഷൻ വാർഡിൽ നോക്കിട്ട് പുറത്തോട്ട് പോയി. എന്തോ തിരയും പോലെ. അവർ അടുത്തുള്ള വാർഡിലും, ഹാളിലും ഒക്കെ കയറി നോക്കുന്നു. ഞാൻ അവരുടെ പുറകെ പോയി. അവർ സാറിനെ ആണ് തിരയുന്നതെന്ന് മനസിലായി. അവസാനം തിരഞ്ഞു തിരഞ്ഞ് അവർ കണ്ടു പിടിച്ചു സാറിനെ. കഴിഞ്ഞ ദിവസത്തെ പോലെ അവർ "സർ" എന്ന് വിളിച്ചു നമസ്കരിച്ചു. സാർ മുഖത്ത് പോലും നോക്കാതെ കൈ ഉയർത്തി കാണിച്ചു.

പിറ്റേന്ന് വാർഡിൽ റൌണ്ട്സിൽ എന്നെ കണ്ടപ്പോൾ ആ കുട്ടിയെ RCC യിൽ കൊണ്ട് പോയതിൻറെ വിവരങ്ങൾ സർ അന്വേഷിച്ചു. നന്ദിയും പറഞ്ഞു. സത്യത്തിൽ ഞാൻ ആണ് സാറിനോട് നന്ദി പറയേണ്ടത്. RCC യിലെ പിഡിയാട്രിക് ഓണ്‍കോളോജി വാർഡ്‌ എന്നിലെ ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റിച്ചു. പിറന്ന് വീണ് ജീവിതം എന്തെന്ന് പോലും അറിയാത്ത ഈ കുട്ടികളോട് എന്തിന് ഇങ്ങനെ ദൈവം ചെയ്യുന്നു. എങ്കിൽ അവർക്ക് ജീവൻ നൽകാതിരുന്നാൽ പോരായിരുന്നോ. ലോകത്തിൽ ഭീകരന്മാരായി  നടക്കുന്ന മനുഷ്യനെ ഒരു മണിക്കൂർ ആ വാർഡിൽ കൊണ്ട് വിട്ടാൽ ചിലപ്പോൾ മാലാഖ ആയി തിരിച്ചു ഇറങ്ങും. ജീവൻറെ വില എനിക്ക് മനസിലായത് ആന്നാണ്. ഇതൊന്നും ഞാൻ സാറിനോട് പറഞ്ഞ് show കാണിച്ചില്ല. സാറും ബാക്കി ഡോക്ടർമാരും രോഗികളെ നോക്കി നടന്നു കൊണ്ടിരുന്നു. ഞാൻ ഇതൊക്കെ മനസ്സിൽ ചിന്തിച്ചു പുറകെ നടന്നു. 

വീണ്ടും ഇന്നലത്തെ പോലെ ആ സ്ത്രീ അവിടെ വന്നു. നമസ്കരിച്ചു. സാർ കൈ കാണിച്ചു. അവർ പോയി.

പിഡിയാട്രിക് സർജറി പോസ്റ്റിങ്ങ്‌ അവസാനത്തെ ദിവസം. ഞാൻ OP യിൽ എത്തി.

"നിങ്ങൾ ഈ കുട്ടിയുടെ ജീവൻ വച്ചാണ് കളിക്കുന്നത്. അത്ര നിർബന്ധമാണോ ഇത് ചെയ്യണം എന്ന്...... " സാർ വളരെ സീരിയസ് ആയി പറഞ്ഞു കൊടുക്കുവാണ്. ഒരു കൊച്ചുകുട്ടിയും അവൻറെ അമ്മയും അച്ഛനും അത് കേട്ട് കൊണ്ടിരിക്കുന്നു. ബാക്കി സംസാരം തുടർന്നപ്പോൾ എനിക്ക് കാര്യം മനസിലായി. ഹെമോഫിലിയ ബാധിച്ച കുട്ടിയാണ്. അവന് circumcision (സുന്നത്ത്) ചെയ്യാനുള്ള ശ്രമമാണ് മാതാപിതാക്കൾക്ക്‌. എല്ലാം ആശുപത്രികളും കൈ കഴുകി അവസാനം SAT യിൽ എത്തി. ഹെമോഫിലിയപോലെ രക്തo കട്ട പിടക്കാതെ ആവുന്ന അവസ്ഥയിൽ ഓപ്പറേഷൻ ചെയ്‌താൽ കുട്ടിക്ക് എന്തും സംഭവിക്കാം. ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം മതം അനുശാസിക്കുന്ന രീതിയിൽ തന്നെ കുട്ടി വളരണം എന്ന് ആഗ്രഹിച്ച മാതാപിതാക്കളോട് എനിക്ക് ബഹുമാനം തോന്നി. സാർ അങ്ങനെ അവരെ നിരുത്സഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

ആ കുടുംബം പോയി കഴിഞ്ഞപ്പോൾ നമ്മുടെ കഥനായിക വീണ്ടും വന്നു. സാറിനെ കണ്ടു വണങ്ങി. സാർ കൈ കാണിച്ചു അവർ തിരികെ പോയി.

എനിക്ക് ഒന്നും മനസിലായില്ല. എല്ലാ ദിവസവും ഇത് സംഭവിക്കുന്നുണ്ട്. ഞാൻ രണ്ടും കല്പിച്ചു സാറിനോട് തന്നെ ചോദിച്ചു.

"സുജിത്ത്, അത് ശ്രദ്ധിച്ചു. കൊള്ളാം. ഒന്നുമില്ല കാര്യം. ഞാൻ സൂപ്പ്രണ്ട് ആയിരുന്ന കാലത്താണ് ഈ സ്ത്രീക്ക് ഇവിടെ ജോലി ലഭിച്ചത്. അവരുടെ വിചാരം ഞാനാണ് അവർക്ക് ഇപ്പോഴും ശമ്പളം നല്കുന്നത് എന്നാണ്. അത് കൊണ്ട് എന്നെ എന്നും വന്നു കാണും, നന്ദി സൂചകമായി.  അന്ന ദാതാവിനോടുള്ള സ്നേഹം കാണിക്കൽ എന്നും പറയാം. ഞാൻ സൂപ്പ്രണ്ട് സ്ഥാനത്ത് നിന്ന് മാറിയിട്ട് കുറെ കാലമായി. പക്ഷെ, അവർ ഇപ്പോഴും അത് തുടരുന്നു. വിലക്കാൻ ശ്രമിച്ചാലും അവർ വരും. "

അവർക്ക് മാനസീകമായി എന്തേലും കുഴപ്പം കാണുമായിരിക്കാം പക്ഷെ അവരെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്ന അവരിലെ ഒരു ശക്തി. അത് എന്തായാലും വലുതാണ്.

സാർ അപ്പോഴും പറയുന്നുണ്ടായിരുന്നു തമാശ രൂപത്തിൽ,

"നാളെ സുജിത്താണ്  ഇവിടുത്തെ എല്ലാം എല്ലാം എന്ന് അവരെ പറഞ്ഞ് മനസിലാക്കണം. അപ്പോൾ ഇനി അവർ സുജിത്തിനെ തേടി വരും"




ഭാഗം മൂന്ന് : സുന്ദരം


"ഞാൻ മടുത്തു. ഇവരോട് ഇനി ഞാൻ സംസാരിക്കില്ല. ഇന്നാ നീ നോക്ക്?" കൂടെ ഉണ്ടായിരുന്ന ഡോക്ടർ എനിക്ക് തന്നു. വേണ്ട. നീ  തന്നെ നോക്കിക്കോ എന്ന് പറഞ്ഞു അവന് മടക്കി കൊടുക്കാം എന്ന് വിചാരിച്ചു, ആ രോഗിയെ ഞാൻ നോക്കി - നല്ല പോലെ ചിരിച്ചു ഒരു വെളുത്ത സുന്ദരി അമ്മൂമ്മ. ഞാൻ ക്യാഷുവാലിറ്റി ടിക്കറ്റ്‌ ഇങ്ങ് വാങ്ങി. 

അവരെ കുറെ മുൻപേ ഞാൻ ശ്രദ്ധിച്ചതാണ്. ക്യാഷുവാലിറ്റിയുടെ ഡോറിൻറെ തൊട്ടു അടുത്ത് വന്ന് നിന്ന് ഡോക്ടറെ കണ്ട് ഇറങ്ങുന്നവരോട് " മക്കളെ, ഡോക്ടർമാർ എഴുതുന്ന മരുന്നൊക്കെ കൃത്യമായി കഴിക്കണം. മരുന്ന് ഡോക്ടറോട് ചോദിക്കാതെ നിർത്തുകയും ചെയ്യരുത്." ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് സെക്യൂരിറ്റി വന്നു അവരെ അവിടെ നിന്ന് മാറ്റാൻ നോക്കിയപ്പോൾ, താൻ ഡോക്ടറെ കാണാൻ വന്നതാ. ഡോക്ടറെ കാണാൻ വരുന്നവരെ പിടിച്ചു മാറ്റാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്നൊക്കെ ചോദിച്ചു ബഹളം വെയ്ക്കുന്നതും കണ്ടു. പിന്നെ കുറെ നേരം ഇവിടെ കണ്ടില്ല. ഇപ്പൊ, എങ്ങനൊ ക്യാഷുവാലിറ്റി ടിക്കറ്റ്‌ ഒപ്പിച്ചു കൊണ്ട് വന്നേക്കുവാ. 

"എന്താണ് അമ്മയ്ക്ക് ബുദ്ധിമുട്ട്?"

"സാറേ, എൻറെ ഇടത്തെ കൈ പോകുമ്പോൾ നല്ല വേദന"

"എത്ര കാലമായി?"

" അത് കുറെ കാലമായി. " എനിക്ക് കുറെ എന്നാ വാക്ക് കേൾക്കുന്നത്തെ ദേഷ്യമാണ്. കുറെ ചിലർക്ക് ഒരു ആഴ്ച ആവാം, ചിലർക്ക് ഒരു മാസം ആവാം, മറ്റുചിലർക്ക് വർഷങ്ങൾ ആവാം. ഇത് എങ്ങനെ ഡോക്ടർമാർ ഗണിച്ചു എടുക്കും. ഞാൻ ഒരിക്കൽ കൂടി ചോദിച്ചു.

"ഒരു ഒന്ന് രണ്ട് വർഷം ആയികാണും."

"ഈ ഒന്ന് രണ്ട് വർഷം ആയിട്ടുള്ള വേദന. ഇപ്പോ ക്യാഷുവാലിറ്റിയിൽ കൊണ്ട് വരാൻ കാര്യം?"

"അത്, ഒരു നെഞ്ച് വേദന കൂടി ഉണ്ട്." 

"ഓഹോ, വിയർക്കുകയോ ശ്വാസം മുട്ടുകയോ വല്ലോം ചെയ്തോ?"

"ഇല്ല."

"കൂടെ ആരേലും വന്നിട്ടുണ്ടോ"  "ഇല്ല"

"ശെരി, ഈ നെഞ്ച് വേദന നേരത്തെ പറയാതിരുന്നത് എന്താ? പോട്ടെ, ഏത് കൈ പൊക്കുമ്പോൾ ആണ് വേദന?"

അല്പം ചിന്തിച്ചിട്ട്, " വലത് കൈ "

"നേരത്തെ ഇടത് കൈ എന്നാണല്ലോ പറഞ്ഞത്‌ ." 

സംഭവം ഉടായിപ്പ് ആണെന്ന് മനസിലായി. ചിലര് ഇങ്ങനെ വെറുതെ വരും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ. അവരുടെ പുറകിലായി ഒരു പോലീസ് കാരാൻ ഒരു ജയിൽപുള്ളിയുമായി  കുറെ നേരമായി കാണാൻ നിൽക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടു. 

"നെഞ്ച് വേദന പറഞ്ഞതല്ലേ. ഒരു ECG എടുത്തിട്ട് വാ" എന്നും പറഞ്ഞു ഞാൻ ആ അമ്മൂമ്മയെ സെറ്റിൽ ചെയ്തു. 

പോലീസ് മുന്നോട്ടു കയറി വന്നു. സല്യൂട്ട് ചെയ്തു. ക്യാഷുവാലിറ്റിയിൽ ഞാൻ ഏറ്റം ആസ്വദിക്കുന്ന ഒരു കാര്യമാണ് ഈ സല്യൂട്ട്. കുറെ തവണ കിട്ടിയിട്ടുണ്ട്.  പക്ഷെ ഓരോ തവണ കിട്ടുമ്പോഴും അതിന് ഒരു പ്രത്യേക സുഖമാണ്. ഞാൻ ആ ജയിൽപുള്ളിയെ നോക്കിവിട്ടു. 

ECG എടുക്കാൻ പോയ അമ്മൂമ്മയുടെ പൊടി പോലും കണ്ടില്ല പിന്നീട്. അവർ ഒരു potential story ആണെന്ന് എൻറെ മനസ്സ് പറഞ്ഞിരുന്നു. ഒരു കഥ നഷ്ടപെട്ടത്തിൻറെ വിഷമവുമായി ഞാൻ 4 മണിക്ക് ചായ കുടിക്കാൻ ഇറങ്ങി. മെഡിക്കൽ കോളേജ് കാർ പാർക്കിംഗിൻറെ അടുത്ത് ഒരു മിൽമ ബൂത്ത്‌ ഉണ്ട്. അവിടെ ഞാൻ ചായയും വാങ്ങി തിരിച്ചു നിന്നപ്പോൾ നമ്മുടെ കഥാനായിക അവിടെ ചാരി നില്ക്കുന്നു.

"ECG എടുക്കാൻ പോയിട്ട് തിരിച്ചു കണ്ടിലല്ലോ?"

"ഞാൻ ECG എടുക്കാൻ ചെന്നപ്പോൾ 10 രൂപ അടയ്ക്കുവാൻ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ഇങ്ങു പോരുന്നു."

ഞാൻ ഒറ്റയ്ക്ക് ചായ കുടിക്കുന്നത് ശരിയല്ലല്ലോ. അവർക്കും ഒരു ചായ വാങ്ങി കയ്യിൽ കൊടുത്തു. ചായ എൻറെ കയ്യിൽ നിന്ന് വാങ്ങുന്നതിൻറെ ഇടയിൽ അവരുടെ കൈയിൽ ഉള്ള സഞ്ചി താഴെ വീണു. അതിൽ നിന്ന് കുറെ പേപ്പറുകളും. ഞാൻ അത് പിറക്കി എടുക്കാൻ അവരെ സഹായിച്ചു. ഒരു കാര്യം എൻറെ ശ്രദ്ധയിൽ പെട്ടു. ആ പേപ്പറുകൾ വർഷങ്ങളായി മെഡിക്കൽ കോളേജിൽ കാണിക്കുന്ന ക്യാഷുവാലിറ്റി-OP  ടിക്കറ്റുകളായിരുന്നു.  പലതും പഴയതായി നിറം മങ്ങി വായിക്കാൻ പറ്റാത്ത രീതിയിൽ ആയി. ഞാൻ മറ്റൊരു കാര്യം കൂടി കണ്ടെത്തി.

"ആരാണ് ഈ  നികോളാസ് ആണ്ട്രൂസ്? ഇതിൽ കുറെ ടിക്കറ്റിൽ മീനാക്ഷി അമ്മ എന്നും പഴയ ടിക്കറ്റുകളിൽ നികോളാസ് ആണ്ട്രൂസ് എന്നുമാണല്ലോ കൊടുത്തിരിക്കുന്നത്‌ "

ആ ചോദ്യം നിമിത്തം എനിക്ക് മുന്നിൽ ഒരു സുന്ദരമായ പ്രണയകഥ ചുരുൾ അഴിഞ്ഞു. ഒരു ആഗ്ലോ-ഇന്ത്യൻ പ്രണയകഥ. എഴുപതുകളിൽ കൊല്ലത്ത് ഒരേ  കോളേജിൽ പഠിച്ചിരുന്ന സുന്ദരനായ ആഗ്ലോ-ഇന്ത്യൻ നികോളാസ് ആണ്ട്രൂസിനും സുന്ദരിയായ നായർ യുവതി മീനാക്ഷിക്കും പ്രണയത്തിൻറെ ചൂടിൽ  ജാതിയും മതവും ഒന്നും ഒരു വിലങ്ങ് ആയിരുന്നില്ല. എല്ലാ പ്രണയകഥയിലെയും പോലെ രണ്ടു കുടുംബങ്ങളും അവരെ ഉപേക്ഷിച്ചു. വിവാഹിതരാവാതെ ഒരുമിച്ചു ജീവിച്ചു. മക്കൾ വേണ്ടെന്ന് വച്ചു. കാരണം, നികോളാസിന് ഒരു മാരകമായ അസുഖം ഉണ്ടായിരുന്നു. അധികം കാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതി. എങ്കിലും മരണം പോലും അവരുടെ പ്രണയത്തിന് മുന്നിൽ അടിയറവ് വച്ചു. ഏറെ കാലം രോഗത്തോടും മരുന്നിനോടും മല്ലിട്ട് അയാൾ 50 വയസ്സ് വരെ ജീവിച്ചു 2000 ത്തിൽ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. അവർ ഒരുമിച്ചു കഴിഞ്ഞ കാലങ്ങളിൽ ഒരു വല്യ പങ്ക് മെഡിക്കൽ കോളേജിൽ തന്നെയാണ് ചിലവിട്ടത്. അത് കൊണ്ട് തന്നെ അവർ സമയം കിട്ടുമ്പോൾ എല്ലാം ഇവിടെ വരും. വാർഡുകളിലും വരാന്തയിലും ഒക്കെ അവർ കറങ്ങി നടക്കും. തൻറെ പ്രിയ തോഴൻറെ ഓർമകളുമായി. ഇതെല്ലാം അവരെ കൊണ്ട് ചെയ്യിക്കുന്നത് നികോളാസ് അവരോട് അവസാന കാലത്ത് പറഞ്ഞ വാക്കുകളാണ്. 

"We may die, but our love never dies because Love is eternal"












Sunday, December 29, 2013

പ്രേമലേഖനം

പ്രേമലേഖനം

2011 


എം.ബി.ബി.എസ് മൂന്നാം വർഷത്തിലെ സൈക്യാട്രി പോസ്റ്റിങ്ങ്‌ ആദ്യ ദിവസം. സൈക്യാട്രി പോസ്റ്റിങ്ങ്‌ തുടങ്ങുന്നതിൻറെ ഒരു ത്രിൽ മനസ്സിൽ തളം കെട്ടി നിൽക്കുന്നു. മനസ്സ് എന്ന് പറയുന്നത് അനന്തവും അജ്ഞാതവും ആണെന്നും ഒരു പ്രഹേളിക ആണെന്നും ഒക്കെ കേട്ടിട്ടുണ്ട്. എന്താണ് സംഭവം എന്ന് ആദ്യമായിട്ട് അറിയാൻ പോവുകയാണ്. ഇതിന് മുൻപ്  സൈക്യാട്രിയിൽ  ആകെയുള്ള exposure പ്രിയദർശൻറെ താളവട്ടം, കെ. മധുവിൻറെ അടിക്കുറിപ്പ് എന്നിവ മാത്രമാണ്. ആകെ അറിയാവുന്ന സൈക്യാട്രിസ്റ്റ് മണിചിത്രതാഴിലെ  ഡോ. സണ്ണി മാത്രം.

അങ്ങനെ ഞാൻ ആദ്യം തന്നെ സൈക്യാട്രി ലെക്ചർ ഹാള്ളിൽ എത്തി സ്ഥലം പിടിച്ചു. ( ഏതൊരു ആണ്‍കുട്ടിയെയും പോലെ ഏറ്റവും പുറകിലെ സീറ്റിൽ :-) ) ക്ലാസ്സ്‌ ആരംഭിച്ചു. സൈക്യാട്രിയുടെ introduction അല്ലേ. ഞാൻ ആകാംഷയോടെ കേട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലെക്ചർ ഹാളിനോടു ചേർന്നുള്ള സൈക്യാട്രി പെണ്ണുങ്ങളുടെ വാർഡിൽ നിന്ന് ഉറക്കെ ആരോ സംസാരിക്കുന്ന ശബ്ദം. ഒന്നും വ്യക്തമല്ല. ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ശ്രമിച്ചെങ്കിലും ആ ശബ്ദം ഉറക്കെ ആയി കൊണ്ടിരുന്നു. അധികം പ്രായം ഒന്നും ഇല്ലാത്ത ആരോ ആണ്.ഏറ്റവും പുറകിൽ ഡോറിനോട് ചേർന്നുള്ള കസേരയിൽ ഇരികുന്നത് കൊണ്ടാവാം എൻറെ ശ്രദ്ധ തിരിയാൻ കാരണം.  

 "എന്നെ വിടു അമ്മ. ഞാൻ ഒന്ന് നടന്നിട്ട് വരാം. ഈ അമ്മ എന്തൊരു സാധനമാ. ഒന്നിനും സമ്മതിക്കില്ല.." അങ്ങനെ  ഒരു അമ്മയും മോളും തമ്മിലുള്ള സംഭാഷണം ആണെന്ന് മനസിലായി. ഇനി അമ്മയ്ക്ക് ആണോ മോൾക്കാണോ വട്ട് എന്ന് കണ്ടു പിടിക്കണം. 

പക്ഷെ അതൊക്കെ കണ്ടു പിടിക്കും മുൻപേ. ആള്  ലെക്ചർ ഹാളിൻറെ പുറത്തു എത്തി. 

"ആരാടാ  അകത്തു ക്ലാസ്സ്‌ എടുക്കുന്നെ?" ഒടുവിൽ ക്ലാസ്സിലെ എല്ലാവരുടെയും  ശ്രദ്ധ അവർ പിടിച്ചെടുത്തു. പഠിപ്പിച്ചു കൊണ്ടിരുന്ന സാർ മാത്രം ' ഇതൊക്കെ  നമ്മൾ എത്ര കണ്ടതാണേന്ന' മട്ടിൽ ക്ലാസ്സ്‌ തുടർന്നു. 

"എനിക്കും ക്ലാസ്സ്‌ കേൾക്കണം അമ്മ. എന്നെ വിട്. എത്ര നാളായി ഒരു ക്ലാസ്സ്‌ കേട്ടിട്ട്. എനിക്ക് ഇപ്പോ ക്ലാസ്സിൽ കേറണം." ഡയലോഗ് തീർക്കും മുൻപ് അവൾ ക്ലാസ്സിനുള്ളിൽ കേറി. 

പെട്ടന്ന് സാർ, "ഇതാരാ ജിൻസിയോ? ക്ലാസ്സിനു കേൾക്കണോ ഇരുന്നോളു." 

അവൾ നല്ല മാന്യയായി എൻറെ തൊട്ടടുത്ത കസേരയിൽ ഇരുന്നു. സാർ നിർവികാരനായി ക്ലാസ്സ്‌ തുടർന്നു. 

കണ്ടാൽ അല്പം വണ്ണം കൂടുതൽ ആണേലും സ്കൂളിൽ പഠിക്കുന്ന പ്രായമേ കാണു. നല്ല കുട്ടി ഒന്നും മിണ്ടാതെ ഇരുന്നു ക്ലാസ്സ്‌ കേട്ടു. 

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഞൊണ്ടൽ. " എൻറെ അടുത്ത് നിന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നുണ്ടോ?" ഞാൻ ഇളഭ്യനായി തോന്നുന്നില്ല എന്ന മട്ടിൽ തല ആട്ടി.  
"സാധാരണ ആരും അധികം നേരം എൻറെ അടുത്ത് ഇരിക്കാറില്ല."

ഞാൻ അതൊന്നും കേൾക്കാത്ത മട്ടിൽ സാറിനെ നോക്കി ഇരുന്നു. പക്ഷെ ക്ലാസ്സ്‌ കേട്ടില്ല. 
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും  ഒരു ഞൊണ്ടൽ, " നിൻറെ കഴുത്തിന്‌ നല്ല നീളം ആണല്ലോ. ഞാൻ കഴുത്ത് പിടിച്ചു ഞെക്കിക്കോട്ടേ" 

ആരും ഖേദിക്കില്ലെങ്കിൽ ഞാൻ സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റിൻറെ വരികൾ കടം എടുക്കുവാണ് " പണി പാളി മോനേ" . എൻറെ അടി മുതൽ മുടി വരെ വിറച്ചു ഞാൻ അവിടെ ഒന്നും മിണ്ടാതെ ഇരുന്നു. 

അപ്പോഴാണ്‌  ദൈവം എന്നൊരാൾ മുകളിൽ ഉണ്ടെന്ന് തെളിയിച്ച് കൊണ്ട് സാറിൻറെ ഒരു ചോദ്യം. " so  tell me the different types of memory? ആ കണ്ണാടി വച്ച ആൾ പറ." അവളുടെ കൈകൾ എൻറെ തൊണ്ടയിൽ എത്തും മുൻപ് ഞാൻ എഴുന്നേറ്റു. മനസ്സിൽ 'thank you  സർ,  thank you  സർ' എന്ന് ഒരു നൂറുവട്ടം പറഞ്ഞു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു.

ഇതായിരുന്നു സൈക്യാട്രിയിലെ എൻറെ ആദ്യ ദിവസം.

2013 ഡിസംബർ 

അങ്ങനെ വീണ്ടും ഒരു സൈക്യാട്രി കാലം വരവായി. ഒന്നരമാസം മെഡിസി നിൽ ഒരു ഡോക്ടർക്ക്  കുറഞ്ഞത്‌ 30 രോഗികൾ എന്ന അനുപാതത്തിൽ മുൾമുനയിൽ നിന്ന് ജോലി ചെയ്തതാണ്. ഇവിടെ എത്തിയപ്പോൾ ഒരു രോഗിക്ക് 3 ഡോക്ടർ എന്ന അനുപാതമായി. അതു കൊണ്ട് തന്നെ ഒരു relaxed ഫീലിംഗ് ആയിരുന്നു മൊത്തത്തിൽ. ആകെ 3 യുണിറ്റ്, ഓരോ  മൂന്നാം ദിവസവും OP. എന്നെ female വാർഡിലാണ് പോസ്റ്റ്‌ ചെയ്തത്. എൻറെ യുണിറ്റിൽ  ഒപ്പം ഹൗസ് സർജൻ ആയിട്ട് സുഹൈൽ, പിന്നെ സൈക്യാട്രിയിൽ PG  ചെയുന്ന മൂന്ന് ഡോക്ടർമാർ (അതിൽ ഒരാൾ മലയാള സിനിമയിലെ വളരെ പ്രസിദ്ധനായ ഒരു നടൻറെ മകൾ). ഞങ്ങൾ 6 പേർ ഒപ്പിട്ട ശേഷം വാർഡിലെ വിശാലമായ ടേബിളിൽ വന്നിരുന്നു കത്തി വെയ്ക്കും. വളരെ നല്ലൊരു അനുഭവമായിരുന്നു ആ സമയം. സൂര്യന് കീഴിലുള്ള ഒരു മാതിരി എല്ലാം ഞങ്ങൾക്ക് വിഷയം ആയിട്ടുണ്ട്. യുണിറ്റിലെ സീനിയർ ഡോക്ടർമാർ വരുമ്പോൾ റൌണ്ട്സ് എടുക്കും. ചില ദിവസങ്ങളിൽ രാവിലെയും ഉച്ച കഴിഞ്ഞും ക്ലാസ്സ്‌ കാണാറുണ്ട്. ഇതായിരുന്നു സൈക്യാട്രിയിലെ ദിനചര്യകൾ.

എന്താണ് കാരണം എന്നൊന്നും എനിക്ക് അറിയില്ല. സൈക്യാട്രിയിൽ ഒരു ചെറിയ  interest ഉണ്ട്എനിക്ക്. പൊതു സമൂഹത്തിന് ഉള്ള പോലെ തന്നെ മനോരോഗങ്ങളെ പറ്റിയും അവയുടെ ചികിത്സയെ പറ്റിയും ഒക്കെ ഒരു ആകാംഷയും ദുരുഹതയും എൻറെ മനസിലുണ്ട്. ആ ബെഞ്ചിൽ വന്നിരിക്കുമ്പോൾ വാർഡിലെ എല്ലാ കാര്യങ്ങളും കാണാം. ഞാൻ ചുറ്റുമുള്ള ഓരോ രോഗികളെയും ശ്രദ്ധിച്ചു തുടങ്ങി.  പതിയെ പതിയെ ഓരോ രോഗികളെ പറ്റിയും ഞാൻ പഠിച്ചു തുടങ്ങി. ഞാൻ മനസിലാക്കിയത്- മനോരോഗങ്ങൾക്ക് മെഡിക്കൽ വശത്തെക്കാൾ ഒരു സോഷ്യൽ വശമാണ് കൂടുതൽ ഉള്ളത്. dementia , alzheimers പോലെ ഉള്ള ചുരുക്കം ചില രോഗങ്ങൾ മാത്രമേ ശരീരത്തിനുള്ളിലെ ഒരു പത്തോളജി കാരണം ഉണ്ടാവുന്നുള്ളൂ. ബാക്കി ഉള്ളവ സമൂഹവും സാഹചര്യവും മനസ്സിൽ എല്പ്പിക്കുന്ന മുറിവ് കാരണം ഉണ്ടാവുന്നതാണ്. ചുരുക്കത്തിൽ ഒരു രോഗിയും ഒരു കഥയാണ്‌.

എൻറെ യുണിറ്റിൽ ഒരു 20 വയസ്സ് വരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് വന്ന ഒരു മിസ്സ്‌ കാളിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നേരിട്ട് കണ്ടിട്ടില്ലാത്ത  ഒരു അപരിചിതനുമായ് ഫോണിലൂടെ ഇഷ്ടത്തിലായി. കുറെ കാലം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ ശബ്ദത്തിന് അവൾ അടിമയായി. വീട്ടുകാർ കണ്ടു പിടിച്ചു. ഫോണ്‍ പിടിച്ചു വാങ്ങി. സംസാരിക്കാൻ ആവാതെ വന്നപ്പോൾ വീട്ടിൽ വല്ലാതെ പെരുമാറാൻ തുടങ്ങി. ഒടുവിൽ ഫോണ്‍ തിരികെ കൊടുത്തു. ഇയാൾ ഒരു പട്ടാളക്കാരൻ ആണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇവളുടെ വീട്ടുകാർ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ഫോണ്‍ കട്ട്‌ ചെയ്യും. ഒടുവിൽ അങ്ങനെ ഒരാൾ ഇല്ല. എല്ലാം ഇവൾക്ക് തോന്നുന്നതനെന്നും പറഞ്ഞാണ് വീട്ടുക്കാർ ഇവിടെ കൊണ്ട് വന്നത്. പക്ഷെ, ഇവിടെ ഡോക്ടർമാരുടെ സഹായത്തോടെ അയാളെ കണ്ടെത്തിയപ്പോൾ, അയാൾ രണ്ടു കുട്ടികളൊക്കെ ഉള്ള ഒരു കുടുംബസ്ഥൻ. ഇതൊരു സാമ്പിൾ മാത്രം. ഇതുപോലെ കുഴഞ്ഞു മറിഞ്ഞ ഒരുപാട് സംഭവങ്ങൾ.

ശാന്തമായി സംസാരിക്കുന്നതിനിടയിൽ പെട്ടന്ന് ഒരു കാരണവുമില്ലാതെ ദേഷ്യം കാണിക്കുന്ന borderline personality  disorder, പത്രങ്ങളിൽ പീഡന കഥകൾ വായിച്ചു അതുപോലെ എന്തെങ്കിലും തൻറെ മകൾക്ക് സംഭവിക്കും എന്ന പേടിയിൽ ജീവിക്കുന്ന ഒരു anxiety  disorder കാരി, തൻറെ മകൾ തന്നെ സ്നേഹിക്കുന്നില്ല എന്ന വിചാരത്തിൽ depression  ൽ ജീവിക്കുന്ന ഒരു 53 വയസ്സ് കാരി, അങ്ങനെ ഇങ്ങനെ കുറേപേർ. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി കാഴ്ചയിൽ ഒരു പ്രശ്നവും ഇല്ലാത്ത, ഒരു 25 വയസ്സൊക്കെ തോന്നിക്കുന്ന ഒരു യുവതിയുണ്ടായിരുന്നു ആ വാർഡിൽ. എൻറെ യുണിറ്റിൽ അല്ലാത്ത രോഗി ആയത്  കൊണ്ട് അവരുടെ കേസ് അറിയാൻ വഴിയില്ല.  അവർക്ക് എന്താണ് കുഴപ്പം എന്ന് കണ്ടുപിടിക്കണം എന്ന് വിച്ചരിചിരുന്നപ്പോഴാണ് ഒരു അവസരം കൈയിൽ വന്നു വീണത്‌. ഞാൻ female വാർഡിലെ ബെഞ്ചിൽ ഞങ്ങളുടെ യുണിടിൻറെ റൌണ്ട്സിനു വേണ്ടി കാത്തിരിക്കുകുയാണ്. അവിടെ മറ്റൊരു യുണിടിൻറെ റൌണ്ട്സ് നടക്കുന്നു.

പരമ്പരകതമായി പകർന്നു കിട്ടിയ ഒരു ഹൗസ് സർജൻ നിയമമുണ്ട്. 'ഹൗസ് സർജൻമാരെ, നിങ്ങൾ വെറുതെ ഇരിക്കുമ്പോൾ ആരും കാണരുത്. കണ്ടാൽ ജോലി കിട്ടും', ഈ മൂലനിയമം തെറ്റിച്ചു ഇരുന്നതിനാൽ എനിക്ക് പണി കിട്ടി. ഈ ലോകത്ത് ഹൗസ് സർജൻമാർക്കു അല്ലാതെ മറ്റൊരു ഡോക്ടർമാർക്കും  ആർക്കും ചെയ്യാൻ കഴിയാത്ത ജോലി. സൂക്ഷ്മമായി ചെയ്തില്ലെങ്കിൽ രോഗിയുടെ ജീവന് വരെ ഭീഷണി ആകാവുന്ന ജോലി.

"മോനേ കുട്ടാ (ഈ സ്നേഹത്തോടെ ഉള്ള വിളി കേട്ടാലേ മനസിലാവില്ലേ എന്തോ പണി തരാനാണെന്ന്) , ഈ രോഗിയുടെ BP ഒന്ന് എടുത്തു പറ?"

കഥയുടെ ബാക്കി ഭാഗം തുടങ്ങും മുൻപ് BP യെ പറ്റി. രണ്ടു വാക്ക്. ഹൗസ് സർജൻസി ചെയ്തിട്ടുള്ള എല്ലാവരും, ആദ്യം സ്നേഹിക്കുകയും പിന്നിട് വെറുക്കുകയും ചെയുന്ന സാധനമാണ് BP മഷീൻ. ദേശീയ പക്ഷി, മൃഗം എന്നൊക്കെ പറയുന്ന പോലെ ഹൗസ് സർജൻമാരുടെ ദേശീയ മഷീൻ ആണ് BP മഷീൻ. ചില ഡിപ്പാർറ്റ്മെന്റിൽ BP എടുക്കാൻ മാത്രം ഉപയോഗിക്കുന്ന റോബോട്ടുകളാണ് ഹൗസ് സർജൻമാർ. ചില സ്ഥലങ്ങൾ രോഗികൾക്ക് ഇടയിൽ നമ്മൾ അറിയപ്പെടുന്നത് തന്നെ BP ഡോക്ടർ എന്നാണ്. ചില ഹൗസ് സർജൻമാർ രാത്രിയിൽ BP മഷീൻ സ്വപ്നം കണ്ടു ഞെട്ടി എഴുന്നേൽക്കാറുണ്ടത്രേ. ഈ വിഷയത്തിൻറെ അഗാധതയിലേക്ക്‌ കീറി മുറിച്ചു കടക്കാൻ ഞാൻ ഇല്ല.

പക്ഷെ ഇവിടെ ഞാൻ സന്തോഷത്തോടെ BP എടുത്തു. അവരെ അറിയാനുള്ള പിടിവള്ളി അല്ലേ വന്നു വീണേ. റൌണ്ട്സ് കഴിഞ്ഞു സീനിയർ ഡോക്ടർമാർ പോയി കഴിഞ്ഞും അവർ എൻറെ തൊട്ടടുത്ത സ്ടൂളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാൻ വെറും ഒരു BP ഡോക്ടർ അല്ല എന്ന് കാണിക്കാൻ വേണ്ടി, സാധാരണ എല്ലാ സൈക്യാട്രിസ്റ്റ്കളും ചോദിക്കുന്ന ചോദ്യം അങ്ങ്  ചോദിച്ചു. (ആ ബെഞ്ചിൽ വന്നിരുന്നു കിട്ടിയ ഓരോ പൊടി കൈകൾ)

"ഇപ്പോൾ എന്ത് തോന്നുന്നു. (പെട്ടന്ന് മേശ പുറത്തു കിടന്നു അവരുടെ ബുക്കിലേക്ക് നോക്കി പേര് കണ്ടു പിടിച്ചു) ലേഖക്ക്?"

"വളരെ ശാന്തം ആണ്. ഇവിടെ ഏകാന്തതയിലല്ലോ. ഈ വാർഡിൽ നടക്കുന്ന അതും ഇതും കാര്യങ്ങൾ നോക്കിയിരിക്കും." നാച്ചുറൽ ആയിടുള്ള മറുപടി. എനിക്ക് രോഗത്തെ പറ്റിയെല്ലാം അറിയാം എന്ന തെറ്റിദ്ധാരണയിൽ ആവാം ഇങ്ങനെ സംസാരിച്ചേ.

"അപ്പോൾ ഒറ്റപെടൽ ആണോ പ്രശ്നങ്ങളുടെ കാരണം" ഞാൻ തന്നെ ആണോ ആ ചോദ്യം ചോദിച്ചത്. ഒരു സൈക്യാട്രിസ്റ്റ് ചുവ വന്നു തുടങ്ങിയല്ലോ ഭാഷയിൽ.

"ശരീരത്തിൻറെ അല്ല, മനസിൻറെ ഒട്ടപെടലാണ് സർ പ്രശ്നം."
എനിക്ക് ഇഷ്ടപ്പെട്ടു ആ ഉത്തരവും അവരെയും. ആ വർത്തമാനം അധികം നീണ്ടു നിന്നില്ല. എൻറെ യുണിറ്റിൻറെ റൌണ്ട്സ് തുടങ്ങിയപ്പോൾ അവർ പോയി. തൊട്ട് അടുത്ത ദിവസവും ഇത്പോലെ അവർ BP എടുക്കാൻ എൻറെ അടുത്ത് വന്നിരുന്നു. പതിവുപോലെ അതെ ചോദ്യം തുടർന്നു.

"ഇന്ന് എന്ത് തോന്നുന്നു ലേഖ?"

അതിന് നല്ലൊരു ഉത്തരവും അവർ തരും. ഇങ്ങനെ എല്ലാ ദിവസവും അവരുമായ് ഒരുപാട് സംസാരിക്കും. അവരെ പറ്റിയുള്ള വിവരം മുഴുവൻ ഞാൻ ചോദിച്ചു അറിഞ്ഞു. ലേഖ  രാഘവ്. 28 വയസ്സ്.  സ്ഥലം-തിരുവനന്തപുരം (തന്നെ! തന്നെ!) ഇടത്തരം കുടുംബം. പഠിക്കാൻ ഭേദം ആയിരുന്നു. മലയാളത്തിൽ ബിരുദം നേടി. ഇപ്പോൾ ഒരു സർക്കാർ ഓഫീസിൽ നല്ല ജോല്ലിയുണ്ട്. അടുത്തിടെ വിവാഹം കഴിച്ചു. തൻറെ പ്രശ്നങ്ങളൊക്കെ അറിയാവുന്ന , കൂടെ ഓഫീസിൽ ജോലി നോക്കുന്ന ഒരാൾ തന്നെ എന്നാണ് അവൾ പറഞ്ഞത്. രണ്ട്-മൂന്ന് ദിവസം കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുകൾ ആയി. മലയാളം പഠിച്ചിട്ടുള്ളത്തു കൊണ്ടാവാം അവൾക്ക് ഒരിത്തിരി തത്ത്വജ്ഞാനി സംസാരം അല്പം കൂടുതലാണ്. ഒരിക്കൽ  പ്രണയത്തെ പറ്റി അവൾ പറഞ്ഞത് ഞാൻ ഓർക്കുന്നു.

"ആരോടും എപ്പോഴും തോന്നാവുന്ന ഒരു സാർവർത്രീകമായ വികാരമാണ്  പ്രണയം. അത് അപാരധയാണ്. തുടക്കവും ഒടുക്കവും ഇല്ല."

ഞാനും അങ്ങോട്ട്‌ ഒരു തത്ത്വം പറഞ്ഞു.

"ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നു എന്നുള്ളത് കൊണ്ട് അവൾ എന്നെ തിരിച്ചു ഇഷ്ടപ്പെടാൻ പാടില്ല. love must be mutual."

അതിനോട് അവൾ യോജിച്ചില്ല. അങ്ങനെ ആണേൽ ലോകത്തിലെ മിക്ക പ്രണയങ്ങളും ഉണ്ടാകില്ലായിരുന്നു എന്നാണ് അവൾ പറഞ്ഞു.

എല്ലാ ദിവസവും പോലെ ഞാൻ എന്ത് തോന്നുന്നു എന്ന ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അവൾ നല്കിയ മറുപടി ഇതായിരുന്നു.


"നമ്മുക്ക് എന്ത് തോന്നുന്നു എന്നതല്ല. മറ്റുളവർക്ക് നമ്മളെ പറ്റി എന്ത് തോന്നുന്നു എന്ന് ഉള്ളതിലാണ് കാര്യം? എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടോ തോന്നിയിട്ടോ ഇവിടെ യാതൊരു കാര്യവുമില്ല. ഡോക്ടർക്ക്‌ തോന്നണം എൻറെ അസുഖം എന്ത് മാത്രം ആയെന്ന്"

അത് എന്നോടുള്ള ഒരു ചോദ്യം ആണെന്ന് ഞാൻ സ്വയം ചിന്തിച്ചു ഉത്തരം നല്കി. " എനിക്ക് ലേഖയ്ക്ക് ഒരു കുഴപ്പവും ഉള്ളതായിട്ട് തോന്നുന്നില്ല. you are perfectly alright" സത്യത്തിൽ അവൾ എന്നെക്കാൾ നോർമൽ ആയ ഒരു മനുഷ്യൻ ആയിട്ടാണ് എനിക്ക് തോന്നിച്ചത്. വേറൊരു വിധത്തിൽ ചിന്തിച്ചാൽ ഞാൻ ഒരു മനോരോഗിയും അവൾ ഒരു സാധാരണ സ്ത്രീയും.. ഹ ഹ ഹാ

ഞാൻ പറഞ്ഞതിനെ അവൾ അനുകൂലിക്കുമെന്ന് വിചാരിച്ചു. പക്ഷെ, അവൾ എന്നെ ഞെട്ടിച്ചു. "ഡോക്ടർക്ക്, ഒരു സൈക്യാട്രിസ്റ്റ് ആവാനുള്ള ഭാവി ഇല്ല. എനിക്ക് എന്തോ കുഴപ്പം ഉണ്ട്. അല്ലാതെ ഇവിടെ എന്നെ പിടിച്ചു കിടത്തില്ല."

അവൾ പോയി കഴിഞ്ഞപ്പോൾ തൊട്ടടുത്തിരുന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച ഒരു PG ഡോക്ടർ എനിക്ക് ഒരു കത്ത് നല്കി. ലേഖ ഇവിടെ അഡ്മിറ്റ്‌ ആവാൻ കാരണമായ കത്താണിത്. വായിക്ക്.



പ്രിയപ്പെട്ട സാറിന്,

മേമ്മല രാഘവേന്ദ്രന്റെ ഇളയ മകൾ ലേഖ രാഘവ് ആണ് ഞാൻ. എനിക്ക് 16 വയസ്സിൽ ഒരു നഗവീഴ്ച ഉണ്ടായി. നാഗങ്ങൾ ഇഴയുന്നതായും, ഒരു നാഗം വിഴുങ്ങുന്നതായും, നാഗം ഉമ്മ നല്കിയതായും, ഒരു കുഞ്ഞു നാഗം ബ്രീസ്റ്റിൽ കൊത്തിയാതായും, അവയവങ്ങളിൽ നിന്ന് റേപ്പ് ടെണ്ടൻസിയും, പെട്ടന്ന് വികാരങ്ങൾ പറിഞ്ഞു പോകുന്ന വേദനയും തോന്നി. അതിനൊന്നും തക്കതായ പ്രതിവിധി കാണാൻ ആരും തുനിഞ്ഞില്ല. കുട്ടിക്കാലത്തും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് ശാലു ചെയ്തതാണെന്ന് ഞാൻ ചൂണ്ടി കാണിച്ചിട്ടുണ്ട്.

സ്കൂളിൽ പഠിക്കുമ്പോൾ അനകൊണ്ട എന്നാ ഇംഗ്ലീഷ് സിനിമയുടെ കഥ റംല കേട്ടതായി ഞാൻ ഓർക്കുന്നു. റംല എന്തോ വേണ്ടാധീനം എൻറെ  പേരിൽ എഴുതി വെച്ചിട്ടുണ്ട്. എൻറെ നിരപരാധിത്വം മനസ്സിലാക്കി റംലയെ ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം വരും ലോകത്തിൽ വിഷ നാഗങ്ങൾ വല്യ ബാദ്യതയായി തീരുമെന്നും ഞാനറിയിക്കുന്നു.

ആ സംഭവത്തിനു ശേഷം കുടുംബത്തിന് സാരമായ താഴ്ച അനുഭവപ്പെടുന്നുണ്ട്. വിവാഹശേഷവും ബെഡ് റൂമിൽ വകയിലെ ഒരു സഹോദരൻറെ കൂടെ കല്യാണത്തിന് വന്ന ആൾ തേളിൻറെ രൂപത്തിലും രണ്ടു കാലുകള നഷ്ടപ്പെട്ട രൂപത്തിലും വന്നു ഭയപ്പെടുതുന്നതായും ഞാൻ കണ്ടിട്ടുണ്ട്. വിവാഹത്തിന് വീഡിയോ പിടിക്കുമ്പോഴാണ് എൻറെ മുഖത്തും സയിസിലും മാറ്റമുണ്ടായത്. രാജുവിനെ വീഡിയോ പിടിക്കാൻ വിളിക്കരുത് എന്ന് പറഞ്ഞിട്ടും മനപൂർവമാണ് ലാലുവിനെ വീട്ടുകാർ വിളിച്ചിട്ടുള്ളത്. ഇങ്ങനെ ഉള്ള നിരന്തരമായ പീഡയിൽ നിന്നും നിരപരാധിയായ എന്നെ മോജിപ്പികണമെന്നും സാമൂഹ്യ വിരുദ്ധരും ദുഷ്ടരുമായ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും ഞാൻ അപേക്ഷിക്കുന്നു.

എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥികുന്നു.

എന്ന് 
ലേഖ രാഘവ് 





വായിച്ച് എനിക്ക് വട്ടുപിടിക്കാഞ്ഞത് ഭാഗ്യം. ഒന്നും മനസിലായില്ല. എന്തായാലും ലേഖയ്ക്ക് സാരമായ എന്തോ പ്രശ്നമുണ്ട്. അതൊന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല. അന്ന് OP ദിവസം ആയതു കൊണ്ട് OP യിൽ പോയി. അവിടെ ഒരു കോടതി പോലെയാണ്. വർഷങ്ങളായി ഇങ്ങനെ കയറി ഇറങ്ങുന്നവർ. വാർഡ്‌ പോലെയല്ല. ഒരുപാട് രോഗികളുണ്ട്. ആദ്യം അവരെ കാണുന്നത് ഞങ്ങൾ ഹൗസ് സർജൻമാരാണ്. പിന്നെ ഓരോതരെയും സീനിയർ ഡോക്ടർമാരുടെ അടുത്ത് ഞങ്ങൾ കൊണ്ട് പോകും. ഓ. പി യിൽ ഇരുന്നാൽ ലോകത്തിൽ ഇത്ര മാത്രo പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചിന്തിച്ചു പോകും. അവിടെ നമ്മൾ യഥാർത്ഥ രോഗികളെയും അല്ലാത്തവരെയും കാണാം.

ചില അമ്മമാർ മകളെയുo കൊണ്ട് വരും 'ഡോക്ടറെ, ഇവളെ ഒന്ന് പറഞ്ഞു മനസിലാക്ക്, അവൻറെ കൂടെ പോകലെന്ന്'. അവിടെ അമ്മയുടെ ഭാഗത്ത്‌ നില്ക്കണോ മകളുടെ ഭാഗത്ത്‌ നില്ക്കണോ എന്നാണ് ചോദ്യം. ആരുടേയും ഒരാളുടെ ഭാഗത്ത്‌ നിന്നാൽ, സീനിയർ ഡോക്ടറെ കാണിക്കുമ്പോൾ മറ്റേ ഭാഗം പിടിച്ചാൽ നമ്മൾ പെട്ടില്ലേ!!! :-) പിന്നെ കുറെ ഡിപ്രഷൻ അങ്ങനെ ഇങ്ങനെ കുറെ അസുഖങ്ങൾ- വല്യ പേരൊന്നും പറഞ്ഞു ഞാൻ പേടിപ്പിക്കുന്നില്ല.

പൊതുവെ തലയിൽ ഒരു അല്പം പ്രോബ്ലം ഉള്ളവർ വല്യ കലാകാരന്മാർ ആകുമെന്ന് കേട്ടിട്ടുണ്ട്. പ്രസിദ്ധനായ വിസെൻറ് വാൻ ഗോഗ്  ഓർമയില്ലേ. ഒന്നും വേണ്ട. നമ്മുടെ സ്വന്തം ബഷീർ. ബഷീറിനെ പറ്റി പറയുമ്പോൾ എനിക്ക് ബാല്യകാലസഖി വായിച്ചാണ് ഓർമ്മ  വരുന്നത്. എട്ടാം ക്ലാസ്സിലെ ഒരു സയൻസ് പരീക്ഷ ദിവസം തലേന്ന്. പുസ്തകങ്ങൾ വായിച്ചു കൂട്ടി കൊണ്ടിരുന്ന കാലഘട്ടം. അന്നാണ് എനിക്ക് ഒരു ദിവസത്തേക്ക് ആ ബുക്ക്‌ വായിക്കാൻ കിട്ടിയത്. പരീക്ഷ തലേന്ന് ആയത് കൊണ്ട് നോവൽ വായിക്കുന്നത് കണ്ടാൽ എന്നെ വീട്ടുക്കാർ വഴക്ക് പറയും. അവസാനം സയൻസ് പുസ്തകത്തിൻറെ അകത്തു വെച്ച്‌ ഞാൻ അത് വായിച്ചു. വായിച്ചു തീർന്നതും ഞാൻ കരച്ചിൽ തുടങ്ങി. സയൻസ് ഒരു അക്ഷരം പോലും വായിക്കാതെ അന്ന് രാത്രി മൊത്തം ഞാൻ കരഞ്ഞു തീർത്തു.  

ബഷീർ ആദ്യം എഴുതിയ നോവൽ ബാല്യകാലസഖി ആണെങ്കിലും, പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവൽ വേറൊരെണ്ണം ആയിരുന്നു. അതും ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ പേര് ഓർമ്മ വരുന്നില്ല.

പിറ്റേന്ന് പതിവ് പോലെ ലേഖ വീണ്ടും എൻറെ മുൻപിൽ എത്തി.

"ഡോക്ടർ, വായിച്ചല്ലേ. എൻറെ കത്ത്. ഞാൻ കണ്ടു മറ്റേ ഡോക്ടർ  ഇന്നലെ കാണിക്കുന്നത്." ഞാൻ ഒന്നും മിണ്ടിയില്ല.
"ഞാൻ ഡോക്ടരോടെ ഒരു ചോദ്യം ചോദിക്കട്ടെ? ഇപ്പോൾ എന്ത് തോന്നുന്നു.?"

ഞാൻ ഒരുപാട് തവണ അവളോടെ ചോദിച്ചിട്ടുള്ള ചോദ്യം എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൾ വീണ്ടും. "ഒരു അകല്ച്ചയെ തോനുന്നുള്ളോ. അതോ ദേഷ്യം, പുച്ഛം?"
ഞാൻ വീണ്ടും മിണ്ടാതെ ഇരുന്നു, അവൾ തുടർന്നു. " അല്ലേലും ഇങ്ങനെയാണ്. എന്നെ മനസിലാക്കി കഴിഞ്ഞാൽ, എന്നെ  എല്ലാർക്കും പിരിയാൻ തോന്നും. എൻറെ കണ്ണേട്ടൻ പോലും പോവാൻ തീരുമാനിച്ചു. പക്ഷെ ഞാൻ ആരോടും പോകണ്ട എന്ന് പറയില്ല"

"കണ്ണേട്ടൻ ഭർത്താവിൻറെ പേരാണോ?" ഒടുവിൽ ഞാൻ സംസാരിച്ചു.

"അതെ"

"അയാൾ നിങ്ങളുടെ രോഗത്തെ പറ്റി എല്ലാം അറിഞ്ഞിട്ടല്ലേ. നിങ്ങളെ വിവാഹം ചെയ്തത്. പിന്നെ എന്താണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നേ?"

"ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല സാറേ, അയാൾക്ക്  ഈ ഭ്രാന്തിയെ മടുത്ത് കാണും."

എനിക്ക് ആ മനുഷ്യനോട് വല്ലാത്ത ദേഷ്യം തോന്നി. എല്ലാം അറിഞ്ഞു വിവാഹം ചെയ്തിട്ട് ഇപ്പോൾ ഇട്ടിട്ടു പോകുന്നോ. ഞാൻ വല്ലാതെ അസ്വസ്ഥനായി.

അന്ന് എനിക്ക് സൈക്യാട്രി വാർഡ്‌ ഡ്യൂട്ടി ആയിരുന്നു. ഞാൻ വാർഡിലെ സൈഡ് റൂമിൽ ആണ് അന്ന് ഉറക്കം. വൈകിട്ട് ചായ കുടിച്ചു തിരിച്ചു റൂമിൽ വന്നപ്പോൾ എൻറെ ബാഗിൻറെ മുകളിൽ വെള്ളo, മൊത്തത്തിൽ നനഞ്ഞു ഇരിക്കുന്നു. കൂടാതെ നല്ല നാറ്റം. ഞാൻ ബാഗ്‌ എടുത്തു കൊണ്ട് സിസ്റ്ററിൻറെ അടുത്ത് വന്നു.
"ഇത് പൂച്ച പണി തന്നതാ. പൂച്ച മൂത്രം ഒരു വിർത്തികെട്ട നാറ്റം ആണ്."

എനിക്ക് ദേഷ്യവും വിഷമവും എല്ലാം ഒരുമിച്ചു വന്നു. പൂച്ചയുടെ പേരിൽ പണ്ട് കഥ എഴുതിയതിന് എനിക്ക് തിരിച്ചു തന്നതാ. എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. വെള്ള പൂച്ചയാണോ കറുത്ത പൂച്ചയയിരുന്നോ എന്ന്. ചോദിച്ചില്ല. ഒടുവിൽ ബാഗ്‌ ബാത്ത്രൂമിൽ കൊണ്ട് കുറെ കഷ്ടപ്പെട്ട് കഴുകി. റൂമിൽ നാറ്റം ആയത് കൊണ്ട്, ഞാൻ ഒടുവിൽ വാർഡിലെ ബെഞ്ചിൽ വന്നിരുന്നു. ആ സമയത്ത് സാധാരണ ആരും അവിടെ വന്നു ഇരിക്കാരുള്ളതല്ല.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ലേഖയുടെ കട്ടിലിൻറെ അടുത്ത് ഒരു പുരുഷൻ. അയാൾ ഒന്നും അങ്ങനെ സംസാരിക്കുന്നില്ല. അവർ രണ്ടു പേരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. കുറച്ചു കഴിഞ്ഞു അയാൾ പോകുന്നെന്ന മട്ടിൽ പുറത്തിറങ്ങി. ഞാൻ പുറകെ നടന്നു. കുറെ നടന്നു കഴിഞ്ഞപ്പോൾ  പുറകിൽ നിന്ന് വിളിച്ചു.

" താങ്ങളാണോ ഈ കണ്ണേട്ടൻ?"

"അതെ, ലേഖയുടെ ഭർത്താവ്."

ഞാൻ കുറെ നേരം അയാളോട് കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു.

"എല്ലാം അറിഞ്ഞു, അവളെ മനസിലാക്കിയാണ്. അവളെ വിവാഹo ചെയ്തത്. പക്ഷെ, എനിക്ക് അവൾ മാത്രമല്ല. അമ്മയും അച്ഛനും അനിയനും ഒക്കെ ഉള്ള ഒരു കുടുംബം ഉണ്ട്. അവർക്ക് മുന്നിൽ ഞാൻ ഇന്ന് ഒരു പരിഹാസ പാത്രമാണ്. സാറിന് എൻറെ ദുഃഖം മനസ്സിലാകുമോ എന്ന്  അറിയില്ല. " ഇത് പറഞ്ഞിട്ട് ഒരു കത്ത് അയാൾ എനിക്ക് എടുത്തു തന്നു.

ഇതെന്താ കത്തുകളുടെ ഒരു മേളം ആണല്ലോ.

സഖാവേ,

നീ എൻറെ അടുത്ത് വരുമ്പോൾ എൻറെ ഹൃദയം പിടയ്കുന്ന പോലെ. നോക്കുമ്പോൾ ഞാൻ നഗ്ന ആകുന്ന പോലെ. നീ എന്തേ എൻറെ മുറിയുടെ പുറത്തു കൂടി നടക്കുന്നു. ഉള്ളിലേക്ക് വരൂ. നിന്നെ ഓർത്ത് എത്ര തവണ ഞാൻ (ഈ വരി വെട്ടിയിരിക്കുന്നു). ഈ വികാരത്തിന് ഒറ്റ പേരെ ഉള്ളു - പ്രേമം.


ഈ കത്തൊരു അപേക്ഷയായി കരുതരുത്. ഇതൊരു ആഗ്രഹം ആണ്.

എന്ന്
ലേഖ

എന്തൊരു നല്ല കത്ത്. എത്ര തീവ്രം. വായിച്ച ശേഷം ഞാൻ അയാളെ നോക്കി.

"എടോ, ലേഖ മലയാളം പഠിച്ചതല്ലേ, കുറച്ചു സാഹിത്യത്തിൽ തനിക്ക് ഒരു പ്രേമലേഖനം എഴുതി എന്ന് കരുതി, ഇട്ടിട്ട് പോകാൻ മാത്രമുണ്ടോ?"

"സാർ, ഇത് എനിക്ക് തന്ന കത്തല്ല. എൻറെ അനിയന് നല്കിയതാണ്."

ഇത് പറഞ്ഞതും അയാൾ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. എൻറെ കിളി പോയ്.  ആരോടും എപ്പോഴും തോന്നാവുന്ന ഒരു സാർവർത്രീകമായ വികാരമാണ്  പ്രണയം എന്നൊക്കെ അവൾ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. പല കോണുകളിൽ നിന്നായി പല ചിന്തകൾ മനസ്സിൽ വന്നു. ഒരറ്റത്ത് ഓഷോ, മറ്റൊരിടത്ത് ലേഖ, പിന്നെ കണ്ണേട്ടൻ , കണ്ണേട്ടൻറെ അനിയൻ, ധാർമീകത, സദാചാരം. അങ്ങനെ ഇങ്ങനെ കുറെ. പിന്നെ ഞാൻ മനസ്സിൽ വിചാരിച്ചു. കഭി അലവിധാനാ നാ കെഹ്നയിൽ ഷാരുഖ് ഖാൻ ചെയ്തപ്പോൾ ഞാൻ കൈയടിച്ചു, ഇവിടെ യഥാർത്ഥ ജീവിതത്തിൽ ലേഖ ചെയ്തപ്പോൾ ഞാൻ കൈ അടിക്കണോ അതോ മുഷ്ടി പിടിക്കണോ. ഞാൻ അധികം ചിന്തിക്കുന്നില്ല.

ഏതായാലും ബഷീറിൻറെ മറ്റേ നോവലിൻറെ പേര് ഓർമ്മ വന്നു. പ്രേമലേഖനം (1943). എഴുപത് വർഷങ്ങൾക്ക് ശേഷം ഞാനും ഒരു 'പ്രേമലേഖനം' എഴുതുമ്പോൾ അത് യഥാർത്ഥ മനുഷ്യ ജീവിതം പച്ചയായി പകർത്തിയ ആ ബേപ്പൂർ സുൽത്താന് സമർപ്പിക്കുന്നു.

പരലോകത്ത് ഫേസ്ബുക്കോ ബ്ലോഗ്ഗറോ ഉണ്ടെങ്കിൽ കോഴിക്കോടൻ മലയാളത്തിൽ ഒരു കമൻറ്റ് പ്രതീക്ഷിച്ചു കൊണ്ട്.............
















Sunday, December 1, 2013

അമ്മ

housesurgeoncydiaries/medicine diaries/amma



മെഡിസിൻ പോസ്റ്റിങ്ങിലെ എൻറെ അവസാനത്തെ ആഴ്ച, ഒരുപാട് അനുഭവങ്ങളുടെ സമ്പാദ്യവുമായി ഞാൻ പടി ഇറങ്ങുകയാണ്. ആദ്യ പോസ്റ്റിങ്ങ്‌ തീർത്തു സൈക്യട്രിയിലേക്ക് കയറാൻ പോകുന്നതിന് മുൻപ് ഒരു കഥ കൂടി ബാക്കി നിൽപ്പുണ്ട് എന്ന് ഞാൻ കരുതിയിരുന്നില്ല. പൊതുവെ മാർക്കറ്റ്‌ കുറയാൻ സാധ്യതയുള്ള കഥയാണ് ഇത്. എങ്കിലും എനിക്ക് ഇത് എഴുതിയേ തീരു.


സത്യത്തിൽ ഇത് രണ്ടു കഥയാണ്‌. പക്ഷെ ഇതിലെ കഥാപാത്രങ്ങൾ അടുത്തടുത്ത കട്ടിലുകളിൽ ആയിരുന്നത് കൊണ്ടും, കഥാതന്തു ഒന്നായത് കൊണ്ടും, ഒരു കഥ കൂടി എഴുതി  സമയം കളയാൻ വയ്യാത്തത് കൊണ്ടും, അത് വായിച്ച് നിങ്ങളെ ബോർ അടിപ്പിക്കണ്ട എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും ഞാൻ ഒന്നും ഒന്നും ചേർത്ത് ഒന്നാക്കി. (മനസിലാകാത്തവർ വീണ്ടും വായിച്ചു ബുദ്ധിമുട്ടണ്ട)

****************************************************************************


"ഹലോ, ഡോക്ടർ അല്ലേ? ഇത് മുഖ്യമന്ത്രിയുടെ 24 ഹവർ ഹെൽപ്പ് ലൈനിൽ നിന്നാണ് വിളിക്കുന്നത്‌. നിങ്ങളുടെ വാർഡിലെ 64 ബെഡിലുള്ള ലക്ഷ്മിയമ്മ എന്ന രോഗിയെ നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് ഒരു കോൾ വന്നിരുന്നു. ശരിയാണോ?"

പാതിരാത്രി 1230 ക്ക് വാർഡിലെ ഫോണ്‍ അടിച്ചപ്പോഴേ ഞാൻ വിചാരിച്ചു. എന്തോ പണി വരാൻ പോവുകയാണെന്ന്. വാർഡിൽ pg ചേച്ചി ഡോ. മോനിഷ യും മറ്റൊരു ഹൗസ് സർജൻ ഡോ.സുഹൈലും പിന്നെ ഞാനും മാത്രം.

ഈ പറഞ്ഞ രോഗിയെ  അഡ്മിഷൻ ദിവസം വാർഡ്‌ നിറഞ്ഞു കവിഞ്ഞിരിക്കുന്ന 100 ഓളം വരുന്ന രോഗികൾക്കിടയിൽ നിന്ന് ഞാൻ  കണ്ടു പിടിച്ചു. കണ്ടപ്പോൾ കേസ് ഓർമ്മ വന്നു. ശ്വാസം മാത്രം വലിച്ചു ഒരു ചലനവുമില്ലാതെ കിടക്കുന്നു. അടുത്ത് കുറെ ബന്ധുക്കൾ വിവശരായി നില്ക്കുന്നു. ഞാൻ തിരിച്ചു ചെന്ന് ഫോണ്‍ എടുത്തു.

"സർ, അവർക്ക് intra cerebral bleeding ആണ്. തലച്ചോറിൽ രക്തസ്രാവം. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. തിരക്കുള്ള വാർഡിൽ കട്ടിൽ കൊടുത്തു. CT സ്കാൻ ചെയിച്ചു. ഈ അവസ്ഥയിൽ കൊടുക്കാവുന്ന മരുന്ന് മൊത്തം നല്കി. ഇനി ന്യൂറോസർജൻ വന്നു കാണണം. മെഡിസിൻ വിഭാഗത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്"

"ന്യൂറോസർജൻ വരാൻ താമസമുണ്ടോ?"

"കണ്‍സൾട്ടേഷൻ വിട്ടിട്ടുണ്ട്. ഉടനെ വരും"

" ഡോക്ടർ, ബന്ധുക്കളോട് കാര്യം പറഞ്ഞു മനസിലാക്കണം."

"ഞാൻ ഒരുപാട് തവണ അവരോടു ആവർത്തിച്ച്‌ പറഞ്ഞതാണ്."

"ഓക്കേ. സോറി ഫോർ ദി ഡിസ്ടുർബൻസ്. ഗുഡ് നൈറ്റ്‌"

ഗുഡ് നൈറ്റ്‌. ഉറങ്ങാൻ പറ്റില്ല എന്ന് ഉറപ്പുള്ള രാത്രിയിൽ ആരേലും ഗുഡ് നൈറ്റ്‌ പറഞ്ഞാൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്.

"ഭാഗ്യം. ഞാൻ ഫോണ്‍ എടുക്കാഞ്ഞത്. കുളം ആക്കിയേനെ. ഇങ്ങനത്തെ ഐറ്റംസ് ഒക്കെ നിൻറെ കൈയിൽ തന്നെ വന്നു പെടുന്നല്ലോ." ഒരു ചെറിയ ചിരിയുമായ് സുഹൈൽ comment ഇട്ടു.

*****************************************************

നമ്മുടെ കഥ നായികയിലേക്ക്. പേര് രാജമ്മ. 52 വയസ്സ്. കുറെ നേരം വീടിൻറെ പുറത്തു കാണാതെ വന്നപ്പോൾ അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾ വന്നു നോക്കുമ്പോൾ തറയിൽ വീണു കിടക്കുന്നു. ബോധമില്ല. വൈകിട്ട് ഒരു 8 മണിയോടെ ആവും വാർഡിൽ അഡ്മിറ്റ്‌ ആയത്. വരുന്ന കണ്ടപ്പോഴേ ഇത് പണിയാവാൻ സാദ്ധ്യതയുള്ള കേസ് ആണെന്ന് മനസിലായി.  CT സ്കാൻ എടുക്കാൻ പറഞ്ഞു വിട്ടു. സ്കാൻ കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചത് ഉറപ്പിച്ചു. നല്ല ബ്ലീഡ് ആണ് തലച്ചോറിൽ. രക്തസമ്മർദ്ദം കൂടിയത് കാരണമുള്ള ബ്ലീഡ് ആവാനാണ് കൂടുതൽ സാധ്യത.

സ്കാൻ കിട്ടിയപ്പോൾ തന്നെ ഞാൻ ബന്ധുക്കളോട് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ഒരു 10 പേരോളം ഉണ്ട് കൂടെ. ഇങ്ങനെ ഇങ്ങനാണ് കാര്യം. 
" തലച്ചോറിനുള്ളിൽ ബ്ലീഡിംഗ് ആണ്. വളരെ വല്യതാണ്. ഇനി ന്യൂറോസർജൻ വന്നു കാണണം. വളരെ സീരിയസ് ആണ്. രക്ഷപെടാനുള്ള സാദ്യത കുറവാണ്." എല്ലാം അവർ കേട്ട് കൊണ്ട്  നിന്നു.

പെട്ടന്നൊരു ചോദ്യം, " എങ്കിലും എന്താ സാറേ, ഇതുവരെ മിണ്ടാത്തത് അമ്മ.?"

ഈ രാമായണം മൊത്തം വായിച്ചിട്ട് രാമൻ ആരാ? സീതയുടെ അച്ഛൻ ആണോ എന്ന് ചോദിക്കുന്ന പോലെയുണ്ട്. ഞാൻ തോഴുതില്ല എന്നേയുള്ളു. അവരിൽ വിവരം ഉണ്ട് എന്ന് തോന്നിച്ച രണ്ടുപേരെ മാറ്റി നിർത്തി വീണ്ടും പറഞ്ഞു മനസിലാക്കി. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ, അവരിൽ ഓരോരുത്തരും വാർഡിൽ കാണുന്ന ഓരോ ഡോക്ടമാരോടും അമ്മയുടെ പ്രശ്നം എന്താണ് എന്ന് ചോദിച്ചോണ്ട് നടക്കുന്നത് കണ്ടു.

അല്പ നേരം കഴിഞ്ഞപ്പോൾ വേറൊരു കൂട്ടിരിപ്പുക്കാരൻ വന്നു.  ജാഡ ഒക്കെ ഇറക്കി. വല്യ സീരിയസ് ആയിട്ട്, "ഞാൻ മന്ത്രിയുടെ അടുത്ത ആളാണ്‌. രാജമ്മയെ കാര്യമായിട്ട് നോക്കണം. ഞാൻ മന്ത്രിയെ കൊണ്ട് പറയിക്കണോ".

ഞാൻ  ഒന്നാമത്തെ ഇങ്ങനെ ചൊറിഞ്ഞ് നില്ക്കുവാണ് . അപ്പോൾ നല്ല ദേഷ്യമാണ് വന്നത്. മനസ്സിൽ പറഞ്ഞു, കണ്‍ട്രോൾ, കണ്‍ട്രോൾ.

"ഓക്കേ. ശെരി സർ. മന്ത്രി പറഞ്ഞാൽ തലയിലെ രക്തസ്രാവം കുറയ്ക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു....." ഞാൻ ബാക്കി പറയും മുൻപ് തന്നെ അയാൾ സ്ഥലം കാലിയാക്കി.

ഈ ബഹളങ്ങൾ ഒക്കെ നടക്കുമ്പോൾ ആണ് നമ്മുടെ അടുത്ത കഥാപാത്രത്തിൻറെ പ്രവേശനം. ഇവരുടെ പേര് ലക്ഷ്മിയമ്മ. വയസ്സ്. ഏതാണ്ടൊരു 50 പറയാം. ഇപ്പോൾ എൻറെ മുന്നിൽ അവരുടെ മകനാണ്.

"സർ, അമ്മയ്ക്ക് മരുന്ന് ഒന്നും തരുന്നില്ല." ഇത് രണ്ടാമത്തെ തവണയാണ്. അയാൾ ഇതുവന്നു പറയുന്നത്. "ഞാൻ വന്നു നോക്കിയേക്കാം", വീണ്ടും പറഞ്ഞു. തിരക്കിൻറെ ഇടയിൽ പോകാം എന്നൊക്കെ പറഞ്ഞാലും പലപ്പോഴും പോകാൻ പറ്റാറില്ല.

ഇതിൽ നിന്ന് ഒഴിഞ്ഞു മാറി, മുന്നോട്ട് പോയപ്പോൾ പുറകിൽ നിന്ന് വീണ്ടും ഒരു വിളി. " ഡോക്ടർ , ഡോക്ടർ "

ഞാൻ തിരിഞ്ഞു നോക്കി, വല്ലാത്ത വെപ്രാള ഭാവത്തിൽ ഒരു 30 വയസ്സിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന അല്പം സുന്ദരിയായ സ്ത്രീ. ഒക്കത്ത് ഒരു പൊടി കൊച്ചും. "രാജമ്മയ്ക്ക് എങ്ങനുണ്ട് ഡോക്ടർ?"

"ഞാൻ രാജമ്മയുടെ കാര്യം പറഞ്ഞു മടുത്തു. കൂടെ ഉള്ളവരോട് പറഞ്ഞിട്ടുണ്ട്. പോയി ചോദിക്ക്."

അവർ പോയ പോക്കിൽ തന്നെ തിരിച്ചു വന്നു. എനിക്ക് അറിയാമായിരുന്നു വരുമെന്ന്.

അവർ ഇങ്ങോട്ട് എന്തേലും ചോദിക്കും മുൻപ് തന്നെ ഞാൻ അങ്ങോട്ട്‌ ചോദിച്ചു. "നിങ്ങൾ ആരാണ്?"

"മകൾ. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് ? ഇന്നലെ വരെ ഒരു അസുഖവും ഇല്ലാതെ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന  അമ്മ. ആശുപത്രിയിൽ എത്തിയിട്ട് ഇതുവരെ എന്താണ് ഭേദം ആവാത്തെ ? നിങ്ങൾ എന്താണ് ഒന്നും ചെയ്യാതെ?"

സത്യമാണ്. അവർ പറയുന്നത്. ഇന്നലെ വരെ സംസാരിച്ചിരുന്ന ആൾ പെട്ടന്ന് ഇങ്ങനെ ആയാൽ, ആരായാലും അത്ഭുതപെടും. സത്യത്തിനെ ഉൾക്കൊള്ളാൻ സമയം പിടിക്കും. ഞാൻ ശാന്തനായി കാര്യങ്ങൾ എല്ലാം വീണ്ടും പറഞ്ഞു മനസിലാക്കി. കൂടാതെ CT സ്കാനിലെ പടത്തിൽ രക്തം എവിടാണെന്നും എന്തു മാത്രം ഉണ്ടെന്നും ഒക്കെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും ഞാൻ എന്തോ കുറ്റം ചെയ്ത ഭാവം അവരുടെ മുഖത്ത്. അവരുടെ നോട്ടം കണ്ടാൽ ഞാൻ ആണ് അവരുടെ അമ്മയുടെ തലയിൽ രക്തസ്രാവം ഉണ്ടാക്കിയതെന്നും ഇനി അത് എടുത്തു മാറ്റേണ്ടത് എൻറെ കടമ ആണ് എന്നും തോന്നി പോകും.
"എന്നിട്ടും നിങ്ങൾ എന്താണ് ഒന്നും ചെയ്യാതെ?"

ഈ ചോദ്യം എനിക്ക് ഒട്ടും പിടിച്ചില്ല. പക്ഷെ ഞാൻ നേരത്തെ ഒരുവിട്ട മന്ത്രം മനസ്സിൽ വീണ്ടും ഉരുവിട്ടു 'കണ്‍ട്രോൾ, കണ്‍ട്രോൾ.'

"അമ്മ, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്‌ മൊത്തം ചെയ്തിട്ടുണ്ട്. ഇനി  ന്യൂറോസർജൻ വന്നു കാണണം"

"ന്യൂറോസർജൻ ഇപ്പോൾ ഇവിടെ എത്തണം."

ഇത് സീൻ മാറുന്ന ലക്ഷണമാണ്.
"അതെ, നിങ്ങൾ പറയുമ്പോൾ വന്നു കാണാൻ ഇവിടെ ന്യൂറോസർജൻമാർ അങ്ങ് ഒരുപാട് കിടക്കുവല്ലേ. ഹോസ്പിറ്റൽ മൊത്തത്തിൽ 2 പേരാണ് ഇന്ന് ഡ്യൂട്ടിയിൽ ഉള്ളത്. അറിയിച്ചിട്ടുണ്ട്"

എന്നെ ഒരു ക്രൂരനെ പോലെ നോക്കിയിട്ട് അവർ തിരികെ നടന്നു. മെല്ലേ കണ്ണുനീർ തുടച്ചുകൊണ്ട്. ഞാൻ എന്ത് ചെയ്യാൻ. വാർഡ്‌ നിറഞ്ഞു കവിഞ്ഞു വരാന്തയിൽ വരെ രോഗികൾ ആയി. അവരെ കണ്ടു തീർക്കണോ. അതോ ഈ രോഗിയുടെ കാര്യം മാത്രം നോക്കണോ. അവരുടെ പറച്ചിൽ കേട്ടാൽ തോന്നും എൻറെ പോക്കെറ്റിൽ ഉള്ള ന്യൂറോസർജനെ ഞാൻ എടുത്തു കൊടുക്കാത്തത് ആണെന്ന്. ആ മകൾ  രാജമ്മയുടെ അടുത്ത് ചെന്ന് കരയുന്നതും അടുത്തുള്ള ബന്ധുക്കളോട് എന്തൊക്കെയോ പറഞ്ഞു വഴക്കിടുന്നതും കണ്ടു.

രോഗികളുടെ കൂടെ വരുന്ന bystanders നെ ഇങ്ങനെ തരം തിരിക്കാം.

1. ഒരു ബോധവും ഇല്ലാത്തവർ. ചിലപ്പോൾ നല്ല വിദ്യാഭ്യാസം ഉള്ളവർ ആയിരിക്കും. പക്ഷെ, രോഗത്തെ പറ്റിയും ചെയ്യേണ്ട ടെസ്റ്റുകളെ പറ്റിയോ എന്ത് പറഞ്ഞാലും കണ്ണും മിഴിച്ചു ഇരിക്കും. ഇങ്ങനെ ഉള്ളവരെ കൊണ്ട് ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടും.

2. വിവരവും ബോധവും ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവർ. എന്തിനാ ഇതൊക്കെ ചെയ്യുന്നേ എന്നെ ഭാവം.

3. സംശയരോഗികൾ. എന്തൊക്കെ പറഞ്ഞു കൊടുത്താലും സംശയം മാറാത്തവർ. ഇങ്ങനെ ഉള്ളവർ പുറകെ നടക്കും. എങ്കിലും എല്ലാം തെറ്റിച്ചേ ചെയ്യു.

4. മടിയന്മാർ. ഡോക്ടർക്ക് വേണമെങ്ങിൽ മാത്രം രോഗം ഭേദം ആയാൽ മതി. രോഗികുള്ള ഭക്ഷണം വരെ ഡോക്ടർ വാങ്ങി കൊണ്ട് വേരും എന്ന ചിന്താഗതിയാണ് ഇവർക്ക്.

5. ശുപാർശക്കാർ- എല്ലാം ഏതേലും നേതാവിനെ കൊണ്ട് പറയിച്ചാൽ ശരിയാകും എന്നാ വിചാരമുള്ളവർ.

6. എല്ലാം നോർമൽ ആയ നല്ല bystanders . (അങ്ങനെ ഉള്ളവരും ഉണ്ട് :-) )

ഈ പറഞ്ഞവരിൽ ചിലരെ ഞാൻ ഈ കഥയുടെ ആദ്യ ഭാഗത്ത്‌ പരിചയപ്പെടുത്തി. ഇനി ഒരു കൂട്ടർ കൂടി ഉണ്ട്. അത് പറയും മുൻപ് അല്പം കഥയിലേക്ക്‌.

നമ്മുടെ ലക്ഷ്മിയമ്മയുടെ മകൻ വീണ്ടും വന്നു. "ഡോക്ടർ, ഇതുവരെ വന്നില്ല."
ഇതിപ്പോ, കുറെ തവണ ആയില്ലേ ഞാൻ ചെന്ന് നോക്കി. കട്ടിലിൽ വളരെ ശാന്തമായി കിടക്കുന്നു. കേസ് ഷീറ്റ് നോക്കി. ചെറിയ ഒരു പനി മാത്രം. തൊട്ടപ്പോൾ ചെറിയ ചൂടുണ്ട്.

"ഏതു ആശുപത്രിയിൽ നിന്ന് വിട്ടതാ.?"

"എവിടുന്നും വിട്ടതല്ല. 3 ദിവസം പനി കുറയാതിരുന്നത് കൊണ്ട് വന്നതാ."

എനിക്ക് റഫറൻസ് ഇല്ലാതെ ഇവിടെ വരുന്നവരോട് ഒരു ദേഷ്യമാണ്. കാരണം, പലപ്പോഴും ഒരു മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാൻ മാത്രം രോഗം ഉള്ളവർക് വേണ്ട വിധത്തിലുള്ള ശ്രദ്ധ കിട്ടാത്തത് ഇവർ കാരണമാണ്.
അവരുടെ കേസ് ഷീറ്റ് നോക്കിയപ്പോൾ മരുന്നുകൾ എല്ലാം ടാബ്ലെറ്റ് ആയിട്ടാണ് നല്കാൻ എഴുതിയിരികുന്നത്.

"അത് ശരി. സ്വയം വല്യ രോഗം ആണെന്ന് കരുതി ഇങ്ങു പോരുന്നല്ലേ. മരുന്നുകൾ ഒക്കെ തന്നു എന്നാണല്ലോ എഴുതിയേക്കുന്നത്. കൈയിൽ തന്നില്ലേ ഒന്നും?"

"മരുന്ന് തന്നു. അത് കഴിച്ചു."

"പിന്നെ എന്തിനാണ് കൂടെ കൂടെ ഇങ്ങനെ വന്നു വിളിക്കുന്നത്‌. ഞങ്ങൾക്ക് വേറെ ഒരുപാട് പണിയുണ്ട്."

"അല്ല. സർ. ട്രിപ്പ് ഇട്ടിരുന്നേൽ  പെട്ടന്ന് മാറിയേനെ. "

ഈ ട്രിപ്പ് കണ്ടു പിടിച്ചവനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. അടുത്തുള്ള കട്ടിലിൽ ഉള്ള എല്ലാവർക്കും ട്രിപ്പ് ഉണ്ട്. ഇവർക്ക് മാത്രമില്ല. അതാണ്‌ ഈ പ്രശ്നങ്ങളുടെ മൊത്തം കാരണം. ട്രിപ്പ് എന്നാൽ ഉള്ളില്ലുള്ള എല്ലാ അസുഖങ്ങളെയും ഉന്മുലനം ചെയുന്ന ഏതോ ഒരു ദ്രാവകം ആണെന്നാണ് സാധാരണകാരൻറെ വിചാരം. സാധാ  ഉപ്പുവെള്ളവും പഞ്ചസാരവെള്ളവും ആണെന്ന് അവർ മനസിലാകുന്നില്ലല്ലോ. ഏതായാലും കിട്ടിയ അവസരമല്ലേ. ഞാൻ വിടുമോ. അങ്ങ് തുടങ്ങി. " സർ, ഏതു കോളേജിൽ നിന്നാണ് mbbs  പഠിച്ചേ. പണ്ഡിതൻ ആണെന്ന് അറിയില്ലായിരുന്നു...... "

ഞാൻ ചൊറിഞ്ഞു തീർക്കും മുൻപേ അയാൾ ചിരിച്ചു കൊണ്ട്, " ഞാൻ വെറുമൊരു ഓട്ടോ ഡ്രൈവർ ആണ് സർ"

കിട്ടിപ്പോയി. രാവിലെ മെഡിക്കൽ കോളേജിലേക്ക്  കാർ ഓടിച്ചു വരുമ്പോൾ മിക്കപ്പോഴും  താമസം വരുന്നത്   ഓട്ടോകാരന്മാർ വന്നു ഇടയ്ക്ക് കേറുന്നത് കാരണമാണ്. ആ ദേഷ്യം മൊത്തം എടുത്തു കൊണ്ട്.
"മെഡിസിൻ എന്താ ഓട്ടോ ഓടിക്കൽ പോലെ ആണെന്ന് വിചാരിച്ചോ? എല്ലാം കുറുക്കുവഴിയിലൂടെ പെട്ടന്ന് ചെയ്തു മാറ്റമെന്ന് വിചാരിച്ചോ. കാറിൻറെ ഇടയിൽ കൂടെ ഇടിച്ചു കേറ്റി പോകുന്നത് പോലെ ആണെന്ന് വിചാരിച്ചോ. "

അയാൾക്ക് ഈ വർത്തമാനം ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലാക്കി ഞാൻ പെട്ടന്ന്, ബോധവത്കരണ സീനിലോട്ടു മാറ്റി. :-)
"പനി എന്ന് പറയുന്നത് രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അതിനു എതിരെ നടത്തുന്ന ഒരു രക്ഷാപ്രവർത്തനമാണ്. ഒരു വിധത്തിൽ അത് നല്ലതാണ്. അല്ല. ഇത്ര പെട്ടന്ന് പനി മാറ്റിട്ട് ഇയാൾക്ക് എന്ത് ചെയ്യാനാ? ആശുപത്രിയിൽ വന്നാൽ കുറച്ചു ദിവസം കിടക്കേണ്ടി വരും. പോയിട്ട്, അത്യാവശം ഒന്നുമില്ലല്ലോ?"

"സർ, കല്യാണമുണ്ട്....."

പറഞ്ഞു തീർക്കും മുൻപേ എൻറെ ദേഷ്യം അണപൊട്ടി ഒഴുകി. "നാണമില്ലല്ലോ, തനിക്ക് സ്വന്തം അമ്മയെ ആശുപത്രിയിൽ ആക്കിയിട്ട് കല്യാണത്തിന് പോണം പോലും. " കുറെ കൂടി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ, ഞാൻ നിർത്തി പോരുന്നു. എൻറെ കണ്ട്രോൾ വിട്ട് പോകും ചിലപ്പോൾ. 

ഓക്കേ. ഞാൻ പറഞ്ഞു വന്നത് 7 ടൈപ്പ് bystander നെപ്പറ്റി അല്ലേ.

7. ഓട്ടോ സ്റ്റൈൽ - എല്ലാം പെട്ടന്ന് നടക്കണം. അഡ്മിറ്റ്‌ ആവും മുൻപ് അറിയണം എന്ന് ഡിസ്ചാർജ് ആവുമെന്ന്. 

ഹോ, രണ്ടു അമ്മമാരും കൂടി നല്ല പണിയ തരുന്നത്. 

***********************************************************************

"എന്ത് ചിന്തിച്ച് ഇരിപ്പ് . സുജിത്ത്. നിൻറെ പോണ്ണ്‍ ആണോ. മതി. മതി നിർത്തു. ആ ഫോണ്‍ പോയി എടുക്ക്. വല്ല പണിയും വരവതൈ. ഉങ്ങൾ താൻ പെരിയ dealing." തമിഴ് കലർന്ന ശബ്ദത്തിൽ മോനിഷ ചേച്ചി ചോദിച്ചു.

സമയം ഏതാണ്ട് 1 കഴിഞ്ഞു. ഞാൻ അറിയാതെ ചിന്തിച്ചിരുന്നു പോയി നമ്മുടെ അമ്മമാരെ പറ്റി. ഫോണ്‍ കുറെ നേരമായി അടിക്കാൻ തുടങ്ങിട്ട്. പണി ഒന്നുമാവല്ലേ വരുന്നത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ പോയി എടുത്തു. 

"മനുഷ്യാവകാശ കമ്മിഷൻ തിരു: ജില്ല ----------- (ഏതോ conander, ഓർമയില്ല) ആണ് ഞാൻ. നിങ്ങൾ വാർഡിലെ 64 ബെഡിലെ ഒരു രോഗിയെ നോക്കുന്നില്ല എന്നൊരു കംപ്ലൈന്റ്റ്‌ ലഭിച്ചിട്ടുണ്ടല്ലോ."

"ഞാൻ  ഒന്നല്ല, ഈ വാർഡിലെ നൂറുരോഗികളെയും നോക്കി കൊണ്ടിരിക്കുവാണ്."

അത് കേൾക്കാത്ത ഭാവത്തിൽ അയാൾ തുടർന്നു. "അഞ്ചു വർഷം mbbs പഠിച്ച നിങ്ങൾക്ക് പാവപ്പെട്ട രോഗികളോട് കരുണ ഇല്ലെങ്കിൽ പിന്നെ എങ്ങനാണ് ഡോക്ടർമാർ ആവുക."

And I will say this was the worst moment in my life. എൻറെ കാലുമുതൽ തലവരെ എന്തോ ഒരു സാധനം കേറി പോകുന്ന ഫീലിംഗ്. 

"മൈൻഡ് യുവർ വേർഡ്‌സ് mr., നിങ്ങൾ പറഞ്ഞ അഞ്ചു വർഷം ഞാൻ mbbs പഠിച്ചത് കണ്ട മനുഷ്യർ വന്നു ഞരങ്ങീട്ടു പോവനല്ല. ആ കമ്മിഷൻ ഈ കമ്മിഷൻ എന്നും പറഞ്ഞു കോട്ട് ഇട്ടു നടന്നാൽ  മനസിലാവില്ല... ഞങ്ങൾ ചെയുന്ന ഈ പുണ്യ ജോലിയുടെ മഹത്വം. എവിടുന്നോ ആരോ വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞു എന്ന് കരുതി, ഒരു തരി പോലും അന്വേഷിക്കാൻ ശ്രമിച്ചില്ലല്ലോ താങ്ങൾ. താങ്ങൾ ചെയ്യുന്ന ജോലിയോട് ഒരു തരി ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ പാതിരാത്രി കിടക്കുന്ന കട്ടിലിൽ നിന്ന് എഴുന്നേറ്റു, ഈ വാർഡിൽ വന്നു നോക്ക് ഞങ്ങൾ ചെയുന്ന ജോലി എന്താണെന്നു. എന്താ ഡോക്ടർമാർക്കും ഇല്ലേ അവകാശങ്ങൾ. ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ആയി ഞങ്ങൾ ജോലി എടുക്കുവാണ്. you are going to regret for what you said today."

ഇത്രയും പറഞ്ഞു ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ ഫോണിന് മുന്നിൽ ഞെട്ടി തരിച്ചു മോനിഷ ചേച്ചി.

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു ആശ്വാസം. അല്ലേല്ലും, ഡോക്ടർമാരുടെ മുകളിൽ കേറാൻ എല്ലാ മനുഷ്യർക്കും ഭയങ്കര സന്തോഷമാണ്.
ഞാൻ അവസാനം 64 ബെഡിൽ എത്തി അവരോട് കാര്യം തിരക്കി. അവർ ആരെ കൊണ്ടും  വിളിച്ചു പറയിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു. " ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എല്ലാം നിയമാനുസ്രിതമായി തന്നെ പോകട്ടെ. "
സാധാരണ  വാർഡിൽ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ നിർത്തു. അവർ അല്പം സീരിയസ് അല്ലെ എന്ന് കരുതിയാണ്. സെക്യൂരിറ്റിയോട് സംസാരിച്ചു. കുറച്ചു പേരെ കൂടി നിർത്തിച്ചത്. അത് ഞാൻ മാറ്റിച്ചു. ഒരാൾ നിന്നിട്ട് ബാക്കി ഉള്ളവർ പുറത്തു നില്കാൻ പറഞ്ഞു. ആവശ്യമുള്ളപ്പോൾ വിളിക്കാമെന്നും പറഞ്ഞു. രാജമ്മയെ 64 ബെഡിൽ നിന്ന് 1 ബെഡിലേക്ക് മാറ്റിച്ചു. 
ഈ സമയം കൊണ്ട് മോനിഷ ചേച്ചി ന്യൂറോസർജനെ എമർജൻസിആയിട്ട് വിളിച്ചു വരുത്തി. അദ്ദേഹം പരിശോധിച്ചിട്ട് ഞങ്ങൾ പറഞ്ഞ അതെ കാര്യങ്ങൾ വീണ്ടും അവരെ പറഞ്ഞു മനസിലാക്കി.

"ഇത് അല്പ്പം കൂടിയതാണ്. തലച്ചോറിൽ ഒരുപാട് ബാധിച്ചു. സർജറി ചെയ്യാൻ വളരെ റിസ്ക്‌ ആണ്. ഇവിടുത്തെ ഡോക്ടർ തരുന്ന മരുന്ന് തന്നെ കഴിക്കുക." അങ്ങനെ ഇങ്ങനെ കുറെ കാര്യങ്ങൾ. അതിനിടെ ഒരു തവണ കൂടി CT  സ്കാൻ ചെയ്യാൻ വിട്ടു രോഗിയെ. തിരിച്ചെത്തിയ ശേഷവും ന്യൂറോസർജൻ അതെ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

ഒരു ആണ്‍ bystander നെ വിളിപ്പിച്ചു. മൊത്തം നന്നായി പറഞ്ഞു മനസിലാക്കി. പക്ഷെ രാജമ്മയുടെ മകൾക്ക് അപ്പോഴും ഞങ്ങൾ മനപൂർവ്വം ചെയ്യാത്തത് ആണെന്നൊരു തോന്നലാണ് മനസ്സിൽ. ഞാൻ എന്തോ കുറ്റം ചെയ്ത പോലെ അവർ എന്നെ രൂക്ഷമായി നോക്കി. ഞാൻ പലവട്ടം കണ്ടിട്ടുണ്ട് പലപ്പോഴും കൂട്ടിരിപ്പുക്കാരുടെ പിടിവാശി ഒന്ന് കാരണം പല രോഗികൾക്കും വിന ആയിട്ടുണ്ട്.

"ഡോക്ടർ, എന്ത് സംഭവിച്ചാലും കുഴപ്പമില്ല. എനിക്ക് എൻറെ അമ്മയെ തിരിച്ചു കിട്ടണം. നിങ്ങൾക്ക് സർജറി ചെയ്യാൻ കഴിയില്ലെങ്കിൽ  അത് പറ. " അവരുടെ മകൾ എന്നോട്..

അത് കേട്ട് നിന്ന ന്യൂറോസർജൻ " എങ്കിൽ ശരി. ഈ ലോകത്ത് കിട്ടവുന്നതിലും ഏറ്റവും നല്ല ചികിത്സയാണ് അവർക്ക് കിട്ടുന്നെ. നിങ്ങൾ പറയുന്നത് കൊണ്ട് മാത്രം സർജറി ചെയ്യാം"

ന്യൂറോസർജൻ CT  സ്കാൻ റിസൾട്ടുമായി ICU  ചെന്നു. അവിടുന്ന് വാർഡിലെ  ഫോണിൽ വിളിച്ചു, സർജറിക്ക് ഒരുക്കാൻ പറഞ്ഞു. consent  എനിക്ക് ഫോണിൽ കൂടി പറഞ്ഞു തന്നു. ഞാൻ അത് കേസ് ഷീറ്റിൽ എഴുതി ഒപ്പിടാൻ മകളുടെ അടുത്ത് എത്തി. അവർ അത് സാവധാനം വായിച്ചു. പെട്ടന്ന് ആ കേസ് ഷീറ്റിൽ കൈ മുറുക്കെ പിടിച്ചു കൊണ്ട് " അതാണ്‌ ഈ എഴുതി വച്ചിരിക്കുന്നത്. എന്ത് തോന്നിവാസവും എഴുതി വെച്ചാൽ ഞങ്ങൾ ഒപ്പിട്ടു തരുമെന്ന് വിചാരിച്ചോ."

എനിക്ക് മനസിലായി അവർ ഏതു വരിയാണ് ഉദ്ദേശിച്ചതെന്നു 'സർജറി വഴി രോഗം പൂർണ്ണമായി ഭേദമാവാൻ സാധ്യത കുറവാണെന്നും, ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം എന്ന് ഡോക്ടർ പറഞ്ഞു മനസിലാക്കി.'

ഞാൻ തിരിച്ചു പറഞ്ഞു. "ഇത് തന്നെയല്ലേ ഞങ്ങൾ മാറി മാറി നിങ്ങളോട് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ തീരുമാനിക്കണം.. സർജറി വേണമോ എന്ന്. ഈ ഒറ്റ രോഗിക്കുവേണ്ടി മണികൂറുകളായി അത്യവശ ചികിത്സ നൽകിയാൽ രക്ഷപെടാൻ സാധ്യത ഉള്ള രോഗികളെ വേണ്ട വിധം നോക്കാതെ ഇട്ടിരിക്കുവാണ്."

ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടന്ന് തന്നെ അവർ എൻറെ മുന്നിൽ മുട്ട് കുത്തി കാലിൽ പിടിച്ചു കരയാൻ തുടങ്ങി. " ഡോക്ടറെ, എനിക്ക് എൻറെ അമ്മയെ വേണം. അമ്മ ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. എങ്ങനേലും രക്ഷിക്കു. ഡോക്ടർ. പ്ലീസ് പ്ലീസ്. " അവരുടെ കണ്ണുനീർ എൻറെ കാലുകളിൽ വീഴുന്നുണ്ടായിരുന്നു. പെട്ടന്ന് തന്നെ എല്ലാരും ചേർന്ന് അവരെ പിടിച്ചു മാറ്റി. 

ഞാൻ നിസഹായനായി തിരികെ നടന്നു. ജീവിതത്തിൽ ഞാൻ കരഞ്ഞിട്ടുള്ള വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്നായി അതും മാറി. ചുറ്റുമുള്ള കട്ടിലിൽ ഉള്ള കൂട്ടിരിപ്പുകരുടെയും മിഴികൾ  ഈറൻ അണിഞ്ഞു. 

ഇവൻറെ കുറ്റത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി മാറിയ ഹെറോദേസിനെ പോലെ വൈദ്യശാസ്ത്രം എന്നെ കൈ ഒഴിഞ്ഞു. കുറ്റം ചെയ്യാതെയും കുറ്റക്കാരനെ പോലെ വിധിക്കപ്പെട്ട ക്രിസ്തുവിനെ പോലെ ഞാൻ വാർഡിനു പുറത്തേക്ക് നടന്നു. ബാക്കി ബെഡിലെ രോഗികളും കൂട്ടിരിപ്പുകാരും എന്നെ ഒരു ക്രൂരനെ പോലെ നോക്കി. 

ഞാൻ താഴെ ചെന്നിരുന്നൊരു ചായ കുടിച്ചു. രാവിലെ 4 മണി സമയം.ഞാൻ താഴെ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന്റെ അടുത്ത്  ചെന്നിരുന്നൊരു ചായ കുടിച്ചു.  അവിടെയും ഇവിടെയുമായി കുറെ പേർ തറയിൽ കിടപ്പുണ്ട്.  ആകെ ഒരു മൂകത. ഞാൻ ചിന്തിച്ചു. ഇന്നലെ വരെ സംസാരിച്ചു കൊണ്ടിരുന്ന ഒരാൾ പെട്ടന്ന് കിടപ്പിലാകുകയും ഒന്നും സംസാരിക്കാതെ ചലനമറ്റു കിടക്കുമ്പോൾ ഉറ്റവർക്ക്‌ അത് ഒരിക്കലും താങ്ങാൻ പറ്റിയെന്ന് വരില്ല. പക്ഷെ, എനിക്ക് ഈ കാര്യത്തിൽ യാതൊരു കുറ്റബോധവും തോന്നിയില്ല. വൈദ്യശാസ്ത്രം നിസാഹായമായി കൈകെട്ടി നിൽകുമ്പോൾ രോഗികളെ അഭിമുഖിക്കേണ്ടി വരുന്ന ഒരു ഡോക്ടർ മാത്രമാണ് ഞാൻ അവിടെ. 

" ഡോക്ടർ, ദേഷ്യപെടില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ"
ഞാൻ ഞെട്ടി തരിച്ചു പുറകോട്ട് നോക്കി. നമ്മുടെ ലക്ഷ്മി അമ്മയുടെ ഓട്ടോക്കാരൻ മകൻ.

"അമ്മയെ പെട്ടന്ന് ഡിസ്ചാർജ് ചെയ്യാൻ ആണ് ചോദിക്കുന്നതെങ്കിൽ അതൊക്കെ എന്നോടല്ല. ചോദിക്കണ്ടേ. നാളെ രാവിലെ മെയിൻ ഡോക്ടർ വരും അപ്പോൾ ചോദിച്ചോള്ളൂ. അതിനെങ്ങനെയാ. തനിക്ക് കല്യാണത്തിന് പോകണ്ടായോ. നാളെ തൻറെ കല്യാണമൊന്നും അല്ലല്ലോ, ഇങ്ങനെ പുറകെ പുറകെ ചോദിച്ചു നടക്കാൻ മാത്രം."

"അതെ സർ. നാളെ എൻറെ കല്യാണമാണ്. എൻറെ അമ്മ ഇല്ലാതെ എനിക്ക് കല്യാണം വേണ്ട."

കുറച്ചു നേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല. 

ഒരുപക്ഷെ വായനക്കാരിൽ പലരും ഇതു ഒരു കഥ ആയതിനാൽ  മുൻപേ ഊഹിച്ചിട്ടുണ്ടാവും ഈ ക്ലൈമാക്സ്‌. എനിക്ക് ഇത് ഒരു കഥ അല്ലാത്തതിനാലും യഥാർത്ഥ ജീവിതം ആയതിനാലും, ഇങ്ങനെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ജീവിതത്തിലെ ഏറ്റവും നിർമ്മലമായ മുഹൂർതത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സ്വന്തം അമ്മയെ നോക്കുവാൻ മറ്റാരെയും ഏൽപ്പിക്കാതെ ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി എത്തിയ ആ മനുഷ്യൻ എനിക്ക് വല്യ ഒരു സന്ദേശമാണ് നല്കിയത്. അമ്മയുടെ ജീവന് വേണ്ടി അവസാന നിമഷം വരെ പൊരുതി രാജമ്മയുടെ മകളും എന്നെ പച്ച മനുഷ്യൻറെ നീറുന്ന മനസ്സിനോട് അലിവ് കാണിക്കാൻ പഠിപ്പിച്ചു. രാജമ്മയെ എൻറെ ശ്രമഫലം ആയി ICU ഇൽ പ്രവേശിപ്പിച്ചെങ്കിലും, വെറും മൂന്നു ദിവസങ്ങൾ കൂടി മാത്രമേ അവർക്ക് ആയുസ്സ് ഉള്ളായിരുന്നു. 

ഈ മകനും മകളും എന്നെ ഓർമ്മപ്പെടുത്തിയത് ഒരു വല്യ അനുഭവമാണ്-അമ്മ. 








Sunday, November 24, 2013

ബ്ലാക്ക്‌ ക്യാറ്റ്

housesurgeoncy diaries/medicine diaries/black cat

സ്വപ്നങ്ങളിൽ വിശ്വാസം ഇല്ലാത്തവർ ഈ കഥ വായിക്കരുത്. അങ്ങനാണേൽ, ഈ കഥ വായിക്കാൻ ആരെയും കിട്ടില്ല.  ശരി, ജീവിതത്തിൽ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്തവർ എന്ന് ആക്കിയല്ലോ. അപ്പോൾ അനർഹർ ഇത് വായിച്ചുന്നു വരില്ലേ. എന്തോന്നയാലും പറയാനുള്ളത് ആദ്യമേ പറഞ്ഞു. ഇനി ഇഷ്ടമുള്ളവർ വായിക്ക്. ഞാൻ കഥ തുടങ്ങുവാ.


എം.ബി.ബി.സ് കോഴ്സിൽ മറ്റ് കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതിൽ ഒന്നാണ് "ഗുരു".എന്നോട് ഒരു അധ്യാപകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. " I am not your teacher. We are colleques. We work & learn together". അപ്പോൾ, ആരാണ് ഞങ്ങളുടെ ഗുരുക്കന്മാർ? കഴിഞ്ഞ അഞ്ചര വർഷം കൊണ്ട് ഞാൻ കണ്ടെത്തിയ ഉത്തരം 3 എണ്ണത്തിൽ ഒതുക്കാം.

1. രോഗി

ഞാൻ വിശ്വസിക്കുന്നതും അനുഭവിച്ചറിഞ്ഞതുമായ സത്യമാണിത്. രോഗിയാണ് ഗുരു. ഒരു കാര്യo പുസ്തകത്തിൽ നിന്ന് വായിച്ചു പഠിക്കുന്നതും , അതേ കാര്യം ഒരു രോഗിയിൽ കാണുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു തവണ നമ്മൾ തനിയെ ഒരു രോഗിയിലുള്ള രോഗലക്ഷണം കണ്ടുപിടിച്ചാൽ പിന്നിട് ഒരിക്കലും അതു മറക്കില്ല.

2. അധ്യാപകരും പുസ്തകങ്ങളും

ഞങ്ങളുടെ അധ്യാപകരും ഡോക്ടർമാർ ആയതു കൊണ്ട് അവർക്ക് രോഗികളെ നോക്കുകയും വേണം ഞങ്ങളെ പഠിപ്പിക്കുകയും വേണം. അത് രണ്ടും ഒരുമിച്ചു കൊണ്ട് പോകാൻ അല്പം പ്രയാസമാണ്. വളരെ ആത്മാർത്ഥതയോടെ പാതിരാത്രിയിൽ വരെ വാർഡിൽ ഇരുന്നു പഠിപ്പിക്കുന്നവരും ഉണ്ട്. ക്ലാസ്സ്‌ എടുക്കാൻ വിളിച്ചാൽ  അതും ഇതും പറഞ്ഞു മുങ്ങുന്നവരുമുണ്ട്.

ചിലപ്പോൾ വാർഡിൽ രോഗികൾ ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ പരിശോധിക്കാൻ വരുമ്പോൾ വിസമ്മതിക്കും. ക്ലിനിക്സ് തുടങ്ങിയ സമയത്ത് ഞങ്ങളുടെ ഒരു സാർ ഇത് കണ്ടു.
"ഇത് മെഡിക്കൽ കോളേജ് ആണ്. നിങ്ങളുടെ രോഗം മാറ്റുന്നതിനൊപ്പം നാളെ നിങ്ങളുടെ മക്കളെ ചികിത്സിക്കാൻ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ കൂടിയ ഈ സ്ഥാപനം. അവരെ നിങ്ങൾ പരിശോധിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ ചികിത്സയില്ല."

എനിക്ക് ആ അധ്യപകനോട് വളരെ ബഹുമാനം തോന്നി. രോഗികളുടെ സഹകരണത്തെ പറ്റി പറയുമ്പോൾ, എനിക്ക് എൻറെ മെഡിസിൻ യുണിവെർസിറ്റി പരിക്ഷയാണ് ഓർമ്മ വരിക. കിട്ടിയ 3 കേസിൽ ഒരെണ്ണം ഹൃദയത്തിനുള്ള അസുഖമാണ്. അതും ഒരു സ്ത്രി. ഞാൻ ആ രോഗിയെ ആറാമനായി പരിശോധിക്കാൻ ചെന്നു. ഞാൻ ചെന്നപ്പോഴേ അവരു ഒരു വിധം ക്ഷമ നശിച്ചു ഇരിക്കുവ. അപ്പൊ, നമ്പറുകൾ പയറ്റിയാലെ വീഴു എന്ന് മനസിലായി. രോഗികളെ വീഴ്ത്താൻ കുറെ നമ്പറുകൾ ഉണ്ട് കയ്യിൽ. നമ്മൾ കുറച്ചു ഗാംഭീര്യം ഉള്ള ശബ്ദത്തിൽ വല്യഡോക്ടർ ആണെന്ന ഭാവത്തിൽ സംസാരിച്ചാൽ മിക്കവരും വീഴും. അല്ലേൽ, ഞാൻ ഇടുന്ന നമ്പർ ആണ് സ്ഥലം. ഞങ്ങളുടെ കോളേജിൽ വരുന്നവരിൽ ഭൂരിഭാഗവും പത്തനംതിട്ട കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്. (തിരുവനന്തപുരം obviously പറയേണ്ടല്ലോ)
സ്ഥലം കൊല്ലം എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ സ്ഥലം അഞ്ചൽ അല്ലെ".
സ്ഥലം പത്തനംതിട്ട എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ അച്ഛനും അമ്മയും പത്തനംതിട്ടക്കാര."

ഈ ഡയലോഗ് അടിയിൽ വീഴാത്ത കൊല്ലത്തുക്കാരോ, പത്തനംതിട്ടക്കാരോ കാണില്ല. കാരണം, സ്വന്തം നാട് ഇവർക്ക് ജീവനാ. തിരുവനനതപുരത്തുകാരണേൽ, അടുത്തുള്ള ഏതേലും അമ്പലത്തിന്റെയോ
പള്ളിടെയോ കോളേജിന്റെയോ അതും അല്ലേൽ ഏതേലും ഒരു കൊട്ടരത്തിന്റെയോ പേര് പറഞ്ഞാൽ മതി. "അയ്യോ, ഞങ്ങടെ സ്ഥലം അല്ലേല്ലും വല്യ famous അല്ലയോ. ഡോക്ടർ  വന്നിട്ടുണ്ട?" ഇത് പിടിവള്ളിയാണ്, ഇതിൽ പിടിച്ചങ്ങ് കേറും.

3. സീനിയേർസ്

ഞാൻ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത് വാർഡിൽ വെച്ച് സീനിയേർസിൻറെ കൈയ്യിൽ നിന്നാവും. വേറൊരു profession ലും ഇത്ര മാത്രം നമ്മുക്ക് സീനിയേർസിനെ depend ചെയ്യേണ്ടി വരികയില്ല. ഒരു പക്ഷെ, ഡോക്ടർ ആയി കഴിഞ്ഞാലും, പുതിയ പുതിയ techniques ഈ പരസ്പരമുള്ള സഹായം വഴിയാണ് മനസിലാക്കുക. ക്ലിനിക്സ് തുടങ്ങിയ വർഷം എന്നെക്കാൾ 3 വർഷം സീനിയറായ ചേട്ടന്മാർകൊപ്പം നിന്ന് അവർ കേസ് എടുക്കുന്നത് കണ്ടു പഠിച്ചിട്ടുണ്ട് ഞാൻ.

കേസ് എന്ന് പറഞ്ഞത് ഒരുപക്ഷെ നോണ്‍ മെഡിക്കൽ വായനക്കാർക്ക് മനസിലായി കാണില്ല. ക്ഷമിക്കണം, കേസ് അല്ല രോഗി. വാർഡിൽ ഉള്ള ഓരോ രോഗിയും ഞങ്ങൾക്ക് ഒരു കേസ് ആണ്. "ദേ, നീ പോയി, ആ ഹെമിപ്ലിഗിയ കേസ് എടുത്തേ" അല്ലേൽ " ആ കേസ് പോയി auscultate  ചെയ്തിട്ട് വാ" എന്നൊക്കെ ആണ് സാധാരണ പറയാറ്. ഓരോ രോഗവും ഈ House MD ടി.വി. ഷോ യിൽ ഒക്കെ കാണുന്ന പോലെ കേസ് അന്വേഷണം ആണെന്ന് ഉദ്ദേശിച്ചാണോ ഈ വാക്ക് വന്നതെന്ന് അറിയില്ല. എനിക്കും കൂടെ ഉള്ള ഒരുപാട് പേർക്കും കേസ് അല്ല, ഒരു രോഗിയെ ആണ് ചികിത്സിക്കുന്നതെന്നു പലപ്പോഴും മറന്ന് പോകുന്നത് ഈ വാക്കിൻറെ പരിണിതഫലമായിട്ടാകാം.

നേരത്തെ പറഞ്ഞപോലെ, എന്നിലെ സീനിയർ എന്ന ഗുരു ഉദിച്ചു നിന്നപ്പോളാണ് ഈ കഥയിലെ നായികയുടെ വരവ്. പണ്ടത്തെ രാജ്യഭരണം കാണിക്കുന്ന സിനിമകളിൽ രാജ്ഞിയെ പല്ലക്കിൽ കൊണ്ട് വരുന്ന പോലെ ആയിരുന്നു. ഒക്സിജെൻ സിലണ്ടെർ ഒക്കെ ഖടിപ്പിച്ചു ഒരു hitech trolley ഇൽ  മുന്നിലും പുറകിലും പിടിച്ച് attenders കൊണ്ട് വരുന്നു.
"ഹാവു, പിള്ളേരെ പഠിപ്പിക്കാൻ ഒരാളെ കിട്ടി."
ക്ലിനിക്സ് വന്ന് ആദ്യത്തെ  മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് എല്ലാ ബാച്ചിലും  ഉള്ള പ്രതിഭാസമാണ്, വാർഡിൽ രാത്രി വന്ന് ഓരോ procedures പഠിത്തം. ആരംഭശൂരത്തം എന്ന് കേട്ടിട്ടില്ലേ. ഇന്നത്തെ എൻറെ ഇരകൾ എന്നെകാൾ 5 വർഷം ജൂനിയർസ് ആയ 2012 ബാച്ചിലെ കുട്ടികൾ - 5 ആണുങ്ങളും 15 പെണ്‍ കുട്ടികളും. ഇതെല്ലാം നടക്കുമ്പോൾ രാത്രി സമയം 8 മണി കഴിഞ്ഞു കാണും.

"മോൻ, ഇവിടെ ആണോ ഇപ്പോൾ?"

വാർഡിൽ ആരാണ് എന്നെ മോൻ എന്ന് വിളിച്ചത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സിസ്: മർഗരെറ്റ് (ഹോസ്പിറ്റലിലെ സിസ്റ്റർ അല്ല. ഇത് പള്ളിയിലെ സിസ്റ്റർ/ nun ). ഞങ്ങൾ പരിചയം പുതുക്കി. ഒരു പള്ളിപരിപാടിക്ക് പാടാൻ പോയപ്പോൾ പരിച്ചയപെട്ടതാണ് സിസ്റ്ററിനെ.

"മോനെ, ഇത് നമ്മുടെ ഒരു സ്ഥാപനം (വൃദ്ധസദനം) ഉണ്ട്. അവിടുത്തെ അന്തേവാസിയാണ്. മുൻപ് പല അസുഖങ്ങൾ ഒക്കെ ആയിട്ട് കിടപ്പിൽ ആയിരുന്നു. ഇന്നലെ മുതൽ ഒന്നും സംസാരിക്കുന്നുമില്ല, ഭക്ഷണവും കഴിക്കുന്നില്ല. "

സിസ്റ്ററോടുള്ള സംസാരം ഒക്കെ കഴിഞ്ഞു, ജൂനിയെർസിനെ cathether (മൂത്രം പോകാനുള്ള ട്യൂബ്)  ഇടാൻ പഠിപ്പിചിട്ട്, ഞാൻ രോഗിയെ പരിശോധിച്ചു കേസ് ഷീറ്റ് എഴുതാൻ തുടങ്ങി. നല്ല പേരായിരുന്നു അവർക്ക്. സിത്താര താര. അത് പോലെ തന്നെ കാണാനും. നല്ല നര ഒക്കെ ഉള്ളത് കൊണ്ട് ഒരുപാട് പ്രായം പ്രതീക്ഷിചെങ്കിലും 65 വയസ്സ് മാത്രമേ ഉണ്ടാരുന്നുള്ളു .
ശുഗറും പ്രഷറും എല്ലാം ഉള്ള സ്ത്രീ. ഞാൻ എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി. അവരുടെ കയ്യിൽ മുൻപ് ചെയ്തിട്ടുള്ള പരിശോധനകളുടെ റിസൾട്ട്‌ ഒന്നുമില്ല. ഒന്നും കൂടെ ഉള്ളവർക്ക്  വ്യക്തമായി പറയാനും അറിയില്ല. അപ്പൊ, ഈ "കേസ്"  ഒന്നെന്ന് പറഞ്ഞു തുടങ്ങണം, രോഗം എന്താണെന്ന് അറിയാൻ.

ഞാൻ  അത് വഴി വേറൊരു രോഗിയെ നോക്കാൻ പോയപ്പോൾ ശ്രദ്ധിച്ചു. നല്ല ബെഡ് ഷീറ്റ് ഒക്കെ വിരിച്ചു, തലവശം പൊക്കിവെച്ചു, ദേഹം മൊത്തം പുതപ്പിച്ചു കിടത്തിയിരിക്കുന്നു നമ്മുടെ നായികയെ.. ആകെ കൂടെ പുറത്തു കാണാവുന്നത്‌ ഒക്സിജെൻ മാസ്ക് ഖടിപ്പിച്ച തല മാത്രം. അടുത്ത് അവരോട് നല്ല മുഖസാമ്യം ഉള്ള ഒരു സ്ത്രീയും. ഞാൻ ടെസ്റ്റുകളുടെ കാര്യം അവരോടു പറയാൻ തുടങ്ങിയപ്പോളെക്കും സിസ്റ്റർ ചാടി വീണു.

",മോനെ, പരിചയപ്പെടുത്താൻ മറന്നു പോയി. ഇത് ഈ അമ്മമേടെ (രോഗിയുടെ) പെങ്ങള. അപ്പോ, ഞങ്ങൾ ഇറങ്ങട്ടെ. എല്ലാം മോൻ നോക്കിക്കോളും എന്ന ആശ്വാസത്തോടേ പോകുവാ . ദൈവമായിട്ട മോൻറെ മുന്നിൽ ഞങ്ങളെ എത്തിച്ചത്."

എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. എന്തായാലും കിട്ടിയതല്ലേ, ആ മുൾ കിരീടം കൂടെ തലയിൽ പേറാം. ഇതിനാണ് പറയുന്നത്, "വരാൻ പോകുന്ന P .P  വഴിയിൽ തങ്ങില്ല" എന്ന്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി P.P എന്താന്നെന്ന് കൂടി പറഞ്ഞിട്ട് പോകാം. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഗവണ്മെന്റ് കോളേജിൽ പഠിക്കുന്നവർക്ക് പരീക്ഷ എന്ന് കേട്ടാൽ പേടികാണില്ല, എന്നാൽ P .P എന്ന് കേട്ടാൽ ഞെട്ടും. P .P aka  Private patient. അതായത് നാട്ടിൽ നിന്നൊക്കെ  കോളേജിൽ നമ്മുടെ പേരിൽ വന്നു ഡോക്ടർമാരെ കാണുന്നവർ. അങ്ങനെ ചെയ്തു കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളു. ഒരുപാട് പേർക്ക് സഹായം ചെയ്യാനും സാധിച്ചിട്ടുണ്ട്. സഹായം ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് പൊതുവെ P .P കൾ കുറവാണ്. അടുത്ത സുഹൃത്തുകൾ കുറെ പേർ ഇത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും ആ നാട്ടിൽ നിന്നൊക്കെ എൻട്രൻസ് പാസ്സ് ആവുന്ന ആദ്യത്തെ ആളാവും അവൻ.

ചിലപ്പോ, പരിക്ഷ ദിവസം രാവിലെ ആവും വിളിക്കണേ. "ഹലോ, അനൂപ്‌ ഡോക്ടർ അല്ലേ, മോനേ, തെക്കേലെ ജാനമ്മ പറഞ്ഞിട്ട് വിളിക്കുവാ. എനിക്ക് ഒരു നടുവേദന, അങ്ങോട്ട്‌ കാണിക്കാൻ വേരുമേ. എത്തിട്ടു വിളിക്കാമേ. "

ഇനി നമ്മുക്ക് കൊണ്ട കാണിക്കാൻ പറ്റാത്ത അവസ്ഥയിൽ പറ്റില്ല എന്ന് വല്ലോം പറഞ്ഞാൽ, തീർന്നു നമ്മുടെ കാര്യം. "അവൻ മെഡിയോളജിൽ  (മെഡിക്കൽ കോളേജ് എന്ന് തികച്ച് പറയില്ല) കേറി കഴിഞ്ഞപ്പോൾ, വല്യ ആളായി എന്നാ വിചാരം ".  ഇങ്ങനൊക്കെ കേൾക്കാണ്ടിരിക്കാൻ മിക്കവന്മാരും unknown നമ്പർ കണ്ടാൽ ഫോണ്‍ എടുക്കില്ല. അതിലും വല്യ തമാശ, ഈ ജാനമ്മ എന്ന കഥാപാത്രം ആരാണെന്ന് പോലും നമ്മുക്ക് അറിവുണ്ടാവില്ല.

ഇനി നമ്മുക്ക് സിത്താര താരയിലേക്ക് വരാം. പാര ആവല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു അവരെ ഏറ്റെടുത്തു. (എടുക്കേണ്ടി വന്നു എന്നതാവും ശരി).

പോകും മുൻപ് സിസ്റ്റർ എന്നെ മാറ്റി നിർത്തി പറഞ്ഞു. "മോനേ, അമ്മാമേടെ പെങ്ങള് ഏതോ വീട്ടിൽ ഇപ്പൊ ജോലിക്ക് നില്ക്കുവ. ഇവർക്ക് വയ്യാതെ വന്നപ്പോൾ ഓടി വന്നതാ."

അവരെ കണ്ടാൽ ഒന്നും അങ്ങനെ പറയില്ല. നല്ല യോഗ്യത്തിയായ സ്ത്രീ. ഇടുന്ന വേഷവും സ്വർണവും കണ്ടാൽ ഇങ്ങനെ ഒരു ഹിസ്ടറി പറയില്ല.

സിസ്റ്റർ പോയ ശേഷം, ചെയ്യേണ്ട ടെസ്റ്റുകളുടെ പേപ്പറുകൾ എല്ലാം അവരെ ഏല്പിച്ചു. "അയ്യോ, മോനേ, ഇത്രയും ടെസ്ട്ടുകളൊക്കെ വേണോ. ഇന്നിപ്പോ, രാത്രി ആയില്ലേ. നാളെ ചെയ്യാം".

പിറ്റേന്ന് post op  റൗണ്ട്സിനു ചീഫ് ഡോക്ടർ വന്നപ്പോൾ, ഇവരുടെ C.T scan ഉൾപ്പടെ ഒരു ടെസ്റ്റും ചെയ്തിട്ടില്ല. ഈ പരുവത്തിൽ റൗണ്ട്സ് അവരുടെ അടുത്ത് എത്തിയാൽ, കൂടെയുള്ള സ്ത്രീക്ക് വഴക്ക് കേൾക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ അവരുടെ അടുത്ത് എത്തും മുൻപേ, ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു. അവര് വൃദ്ധസദനത്തിലെ രോഗി ആണെന്നും മറ്റും പറഞ്ഞു. വഴക്കിൽ നിന്നും തല ഉരിച്ചു. വാർഡിലെ അന്നത്തെ പണിയൊക്കെ ഏകദേശം ഒതുക്കിട്ട് ഞാൻ അവരുടെ അടുത്തെത്തി. ഞാൻ ടെസ്റ്റുകൾക്ക് പോകേണ്ട സ്ഥലം ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു. C.T scan നു കൂടെ പോകാൻ attender റെയും തരപ്പെടുത്തി.

അന്ന് വൈക്കുന്നേരം ഞാൻ വാർഡിൽ എത്തിയപ്പോൾ, ഈ പേപ്പറുകളെല്ലാം ഭദ്രമായി കൈയിൽ വെച്ചിട്ടുണ്ട്. ഒരു ടെസ്റ്റും ചെയ്തിട്ടില്ല. എനിക്ക് ദേഷ്യം വന്നു ഒരുപാട് തവണ. കാരണം ഞാൻ പലവട്ടം അവരുടെ അടുത്ത് എത്തിയപ്പോളും ടെസ്റ്റുകൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഓരോ തവണയും അവർ ഓരോരോ കാരണങ്ങൾ പറഞ്ഞു.

"മോനേ, ഞാൻ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ, എനിക്ക് ഒന്നും അറിയില്ല."

"മോനേ, എനിക്ക് നല്ല തലവേദന ആയിരുന്നു. നാളെ ചെയ്യാം."

"കാശ് ചിലവാക്കാൻ ഇല്ല."

"ഇത്രയും കാലം മഠത്തിലല്ലേ കിടന്നേ. സിസ്റ്റർമാരോടും കൂടി ചോദിച്ചിട്ട് ചെയ്യാം."

ഇതൊക്കെ വെറും ഒഴിവുകൾ ആയിരുന്നു. അവരുടെ മനസ്സിൽ ഇരിപ്പ് ഞാൻ കുറച്ചു വൈക്കിയാണേലും, ഞാൻ മനസിലാക്കി.

"മോനേ, അമ്മാമ്മേ നോക്കാൻ ആരുമില്ല. കുറെ കാലമായിട്ട് ഇങ്ങനൊക്കെ തന്നെയാ. ഈ ടെസ്റ്റ്‌ ഒക്കെ ചെയ്താലും വല്യ കാര്യം ഒന്നും ഉണ്ടാകും എന്ന് എനിക്ക് പ്രതീക്ഷയില്ല. അപ്പൊ, പിന്നെ ഇത്രയൊക്കെ അമ്മാമ്മേ ബുദ്ധിമുട്ടിക്കണോ? സ്വസ്ഥമായിട്ട് അങ്ങ്............" കൈ മേൽപ്പോട്ട്‌ ഉയർത്തി കാണിച്ചു.

അപ്പോ, ഇതായിരുന്നു കാര്യം. ഇതൊന്നും അറിയാതെ, സിത്താര പുതച്ചു മൂടി കിടപ്പുണ്ട്.  അവർക്ക് ജീവനുണ്ടെന്നതിന്റെ ഏക തെളിവ്, ശബ്ദം ഉണ്ടാക്കിയുള്ള ശ്വാസം വലി മാത്രം ആരുന്നു. അവര് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?

ഞാൻ സിസ്റ്ററിനെ വിളിച്ചു വരുത്തി. കാര്യം പറഞ്ഞു. അവർ ചെന്ന് സിത്താരയുടെ പെങ്ങളോടെ സംസാരിച്ചു തിരികെ വന്നു.

"കുടുംബക്കാർക്ക്‌ വേണ്ട എങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ?"

കുടുംബത്തിനും വേണ്ട സിസ്റ്ററിനും വേണ്ട. ഇപ്പൊ എൻറെ കൈയിലാണ് ബോൾ. എങ്ങോട്ട് അടിക്കണം എന്ന് അറിയാതെ പകച്ചു നിന്നു. ഏതായാലും മൊത്തത്തിൽ ഏറ്റെടുത്തു സെൽഫ് ഗോൾ അടിക്കാൻ ഞാൻ ഇല്ല. ഞാൻ അധികം ചിന്തിക്കാൻ നിന്നില്ല. ഇങ്ങനൊക്കെ ഉള്ള സന്ദർഭങ്ങൾ കഥകളിൽ വായിക്കുമ്പോൾ കൈ കഴുക്കി മാറുന്ന ഡോക്ടറോട് പൊതുവെ വായനക്കാർക്ക് ഒരു പുച്ഛവും വെറുപ്പും തോന്നാറുണ്ട്. പക്ഷെ, ഞാൻ എൻറെ ഇമേജ് ഒന്നും നോക്കിയില്ല. കുടുംബത്തിനും സിസ്റ്ററിനും വേണ്ട എങ്കിൽ പിന്നെ എനിക്ക് എന്തിനാ?

ഞാൻ damage control strategies പ്ലാൻ ചെയ്തു. സാധാരണ ഇങ്ങനെ ആരേലും ടെസ്റ്റുകൾ ചെയ്യാൻ തയ്യാറാവാതെ ഇരുന്നാൽ ഞാൻ തുടങ്ങുന്ന ഡയലോഗ് ഇതാണ്. " പിന്നെ, എന്ത് കാണിക്കാനാ, മെഡിക്കൽ കോളേജിൽ കൊണ്ട് വന്നെക്കുന്നെ. വീട്ടിൽ തന്നെ കിടന്നാൽ പോരാരുന്നോ?" പക്ഷെ, അത് ഞാൻ skip  ചെയ്തു.

" അമ്മ, നിങ്ങൾ ഒരു ടെസ്റ്റുകളും ചെയ്യാൻ തയ്യാറല്ല എന്നും, അങ്ങനെ ചെയ്യാതെ വന്നാൽ രോഗം കണ്ടു പിടിക്കപ്പെടുകയില്ലെന്നും, അത് മരണത്തിന് തന്നെ കാരണമാവാം എന്നും ഡോക്ടർ പറഞ്ഞു മനസിലാക്കിയതായി ഒപ്പിട്ടു തരണം. പിന്നെ, ഡോക്ടറുടെ നിർദ്ദേശത്തിനു വിരുദ്ധമായി ഡിസ്ചാർജ് വാങ്ങിയതായി കേസ് ഷീറ്റിൽ ഒപ്പിടണം. അങ്ങനെ ചെയ്‌താൽ, ഞാൻ അടുത്തുള്ള ആശുപത്രിയിലേക്ക് എഴുതി തരാം, അവിടെ കൊണ്ട് പോയി കിടത്തു. "

ഒപ്പിടാനോക്കെ ആദ്യം വിസംമ്മതിചെങ്കിലും, പിന്നിട്ടു അത് ചെയ്തു. പക്ഷെ അവസാനം ചോദിച്ച കാര്യത്തിൽ മാത്രം ഒരു രമ്യതയിൽ എത്താൻ പറ്റിയില്ല.
സിസ്റ്റർ സിത്താരയുടെ വീട്ടുകാരുടെ അടുത്തുള്ള ആശുപത്രിയിലോട്ട് എഴുതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, സിത്താരയുടെ സഹോദരി വൃദ്ധസദനതിനടുത്തുള്ള ആശുപത്രി മതി എന്നായി. അവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടാൻ തുടങ്ങി. എന്തായാലും, ഒരു തീരുമാനം ആകാത്തത് കൊണ്ട് ഞാൻ അന്ന് ഡിസ്ചാർജ് എഴുതിയില്ല.

ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ അഡ്മിറ്റ്‌ ആയി രണ്ടു ദിവസം കഴിഞ്ഞു. അതായത് പോസ്റ്റ്‌-പോസ്റ്റ്‌ അഡ്മിഷൻ ഡേ. അന്ന് ഞാൻ ആയിരുന്നു നൈറ്റ്‌ ഡ്യൂട്ടി. രണ്ടു ദിവസത്തെ അടുപ്പിച്ചുള്ള ഡ്യൂട്ടി ശാരീരികവും മാനസികവും ആയി എന്നെ തളർത്തിയിരുന്നു. വാർഡിലെ പണികളൊക്കെ ഒരു വിധം ഒതുക്കി ഞാൻ ഒരു 11 മണിയൊക്കെ കഴിഞ്ഞപ്പോൾ, വാർഡിൽ തന്നെ ഇരുന്ന് കേസ് ബുക്കുകളിൽ പിറ്റേ ദിവസത്തേക്കുള്ള അട്വൈസ് എഴുതാൻ തുടങ്ങി. മൂനാം വാർഡിന്റെ ഒരു കുഴപ്പം ഞാൻ കഴിഞ്ഞ കഥയിൽ പറയാൻ മറന്നു. ഈ വാർഡിൽ മാത്രമല്ല, പൊതുവെ എല്ലാ വാർഡുകളിലും ഉള്ള കുഴപ്പമാണ്. പൂച്ച ശല്യം. ഇന്ന് വാർഡിലെ ശല്യം ഒരു കറുപ്പും വെളുപ്പും പൂച്ചയാണ്. ഒരുമാതിരി എല്ലാ രോഗികളും കൂട്ടിരിപ്പ്കാരും ഉറങ്ങി കാണും. ഞാൻ നോക്കുമ്പോൾ, ഈ രണ്ടു പൂച്ചകളും ഉറങ്ങുന്ന രോഗികളുടെ പുറത്തൂടെ ചാടി ചാടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി പൊരിഞ്ഞ അടി. ശബ്ദം കേട്ട്, ഒരു കൂട്ടിരിപ്പ്കാരി ഒരു ചെരുപ്പ് എടുത്തി എറിഞ്ഞു നോക്കി. എവിടെ മാറാൻ? കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാർഡ്‌ attender വന്നു ഒരു വല്യ കമ്പ് വച്ച് അടിച്ച് പേടിപ്പിച്ചു. രണ്ടും എവിടോ പോയി.

ഞാൻ ഇതൊക്കെ കണ്ടു ഇരിപ്പുണ്ടായിരുന്നു അവിടെ. ഇടൈക്ക് എപ്പോഴോ ഞാൻ ഉറങ്ങിപോയി.

വാർഡിൽ  ഇരുന്നു ഉറങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പെട്ടന്ന് ഉണർന്നു. പൊതുവെ  വെളിച്ചം മൊത്തം കെടുത്തി ഇരുന്നു ആ സമയം കൊണ്ട് .. അവിടേം ഇവിടേം കുറച്ചു ബൾബിന്റെ അരണ്ട വെളിച്ചം മാത്രം. ഞാൻ വാർഡ്‌ റൂമിൽ കേറി. അവിടെ ഒരു സിസ്റ്റർ ടാബിളിൽ കമഴ്ന്നു കിടന്നു ഉറങ്ങുന്നു. (ആ സിസ്റ്ററിനെ കണ്ടാൽ ഒരു ഡോൽ പോലെ ഇരിക്കും ). നേരത്തെ ആരോ ഇട്ടു വെച്ചിരുന്ന  ചായ വെള്ളം ഗ്ലാസിൽ ഒഴിച്ച്, ഞാൻ വാർഡ്‌ റൂമിലെ balcony യിലോട്ട് കേറി. ഹോസ്പിറ്റലിലെ  എൻറെ ഒരു favorite spot ആണത്. ആ balcony ക്ക് മുന്നിൽ മൊത്തം മരങ്ങൾ. ഞാൻ ചിന്തിച്ചിട്ടുണ്ട്, ആ മരങ്ങളിൽ തിരുവനതപുരത്തെ എല്ലാ കാക്കകളും കാണുമെന്ന് . അത്ര മാത്രമുണ്ട്.ആ മരങ്ങളുടെ താഴെയുള്ള  ടാറിട്ട റോഡിൽ ഇലകൾ വീഴുന്നതിലും കൂടുതൽ കാക്ക തീട്ടമാണ് . റോഡിൽ കറുപ്പിനെകാൾ  ഏറെ വെളുപ്പും. 


വാർഡിൽ എന്തോ ശബ്ദം കേട്ടത് പോലെ ഞാൻ ഒന്ന് ഒളിഞ്ഞ് നോക്കി. അരണ്ട വെളിച്ചത്തിൽ  എനിക്ക് അത്ര വ്യക്തമായില്ല. ആരോ വീണ്ടും പൂച്ചകളെ ഓടിക്കുകയാണ് . പക്ഷെ, അവർ ആ വെള്ള പൂച്ചയെ സംരക്ഷിക്കുന്നത് പോലെ തോന്നിച്ചു. ഞാൻ വീണ്ടും പുറത്തെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങി. വലത്  വശത്ത് താഴെ  casuality യിൽ ആംബുലൻസ് വന്നു രോഗികളെ ആരൊക്കെയോ പിടിച്ചു ഇറക്കുന്നു. എതിർ വശത്തായി, ബ്ലഡ്‌ ബാങ്ക് . അതിൻറെ  സൈഡിൽ OP ബ്ലോക്ക്‌. 



"""ഡോക്ടർ , ചിന്തിച്ചിട്ടുണ്ടോ, ഈ കാക്കകൾ എന്താണ് ഈ മരങ്ങളിൽ തന്നെ കുടിയേറിയിരികുന്നതെന്ന്? "

സിസ്റ്റർ ആവും ഉണർന്ന് വന്ന് സംസാരിക്കുന്നതെന്ന് ഞാൻ വിചാരിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ, ഒരു നൈറ്റി  ഇട്ട സ്ത്രീ എനിക്കൊപ്പം വന്നു നില്കുന്നു. പക്ഷെ, ഉത്തരം അറിയാനുള്ള ആർത്തി കാരണം ആവും ഞാൻ അവരെ പറഞ്ഞു വിടാതെ മറുപടി പറഞ്ഞു. 


"അറിയില്ല."  



"  ഈ അടുത്തുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ മരണങ്ങൾ ഒരുമിച്ചു നടക്കുന്നത്  ആശുപത്രിയിലല്ലേ.കാക്കകൾക്ക് മരണം വളരെ ഇഷ്ടമാണ്. "


ഒരു മാതിരി philosophical ആയിട്ടുള്ള മറുപടി. എനിക്ക് ഒട്ടും ദഹിച്ചില്ല. 


"ആരാണ്  നിങ്ങൾ? ചെല്ല്, വാർഡിൽ പോയി കിടക്ക്‌."



ഇത് പറഞ്ഞതും ആ സ്ത്രീ കൈകൾ കൊണ്ട് എൻറെ തോണ്ടയിൽ കേറി  മുറുക്കി പിടിച്ചിട്ട്, " നീ  കൊല്ലാൻ ശ്രമിക്കുന്ന സിത്താര ആണെടാ ഞാൻ "



ഞാൻ ഞെട്ടി ഉണർന്നു. അപ്പോഴാണ്‌, ഞാൻ വാർഡിലെ ടാബിളിൽ തലവെച്ചു ഉറങ്ങുക്കയാണെന്ന് മനസിലാക്കിയത്. പക്ഷെ, ഞാൻ ഉണർന്നത് ഇന്നലെ വരെ എന്നിൽ ഉണ്ടായിരുന്ന ഡോക്ടറിലേക്കല്ല. ഒരു കുറ്റത്തിന് കൂട്ട് നിന്നതിൻറെ ഭാരം പേറുന്ന ഒരു മനുഷ്യനിലേക്കാണ്. ആ കുറ്റബോധം എന്നെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യിച്ചു. 


അവരെ കൊണ്ട് ഒപ്പിടീച്ചതെല്ലാം കീറി വെട്ടി കളഞ്ഞു. ചെയ്യേണ്ട എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. സിത്താരയുടെ കൂടെ ഒരു ഹോം നേഴ്സിനെ ഇരുത്തിട്ട്, അവരുടെ പെങ്ങൾ പോയി. ആ പെണ്‍കുട്ടി നല്ല ചുറുചുറുകൊടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തു. കോളേജിലെ സ്പർശം സംഘടനയി നിന്നും കുറച്ചു സഹായം എത്തിച്ചു. മരുന്ന് ഒക്കെ ഫ്രീ ആയി വാങ്ങാൻ വേണ്ടി വൃദ്ധസദനത്തിന്റെ ഒഫീഷ്യൽ ലെറ്റർ ഒക്കെ ഒപ്പിച്ചു. എല്ലാം കഴിഞ്ഞു രാത്രി  ആ ഹോം നേഴ്സ് കുട്ടി എൻറെ അടുത്ത് വന്നു.

"സാർ, എല്ലാം ചെയ്തു. ഇപ്പൊ CT സ്കാൻ കഴിഞ്ഞു വന്നേയുള്ളൂ. റിസൾട്ട്‌ നാളെ രാവിലെ ആവും കിട്ടാൻ എന്ന് പറഞ്ഞു."

"CT സ്കാൻ വെറുതെ ചെയ്യിച്ചു എന്നെ ഉള്ളു. അതിൽ ഒന്നും കാണാൻ ഇടയില്ല. ബ്ലഡ്‌ ടെസ്റ്റിൽ ചില പ്രശ്നങ്ങളുണ്ട് അത് വെച്ച് മരുന്നൊക്കെ നേരത്തെ തുടങ്ങി. രണ്ടു ദിവസം കഴിയുമ്പോൾ ആള് സംസാരിച്ചു തുടങ്ങും." ഞാൻ ധൈര്യമായി പറഞ്ഞു.

അന്ന് രാത്രിയും ഞാൻ തന്നെ ആയിരുന്നു ഡ്യൂട്ടി. പതിവ് പോലെ, പണികൾ കഴിഞ്ഞു advice complete ചെയ്യാൻ തുടങ്ങി ഓരോ കേസ് ഷീറ്റുകൾ എടുത്തു വെച്ച്. സിത്താരയുടെ ബുക്ക്‌ എത്തിയപ്പോൾ CT സ്കാൻ റിപ്പോർട്ടിൻറെ സ്ഥലം മാത്രം fill ചെയ്തു കാണാഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം. ഞാൻ നടന്നു എമർജൻസി CT എടുക്കുന്ന സ്ഥലത്തെത്തി ഡോക്ടർ റൂമിൽ കേറി. ഭാഗ്യത്തിന് സിത്താരയെ സ്കാൻ ചെയ്തത് എനിക്ക് പരിചയമുള്ള Dr . Jerry ആയിരുന്നു. 

"ഡാ, റിപ്പോർട്ട്‌ കണ്ടപ്പോൾ എനിക്ക് ചെറിയ സംശയങ്ങൾ തോന്നി. അതാ നാളെ തരാം എന്ന് പറഞ്ഞത്. അവർ പണ്ട് CT സ്കാനുകൾ ഒന്നും ചെയ്തിട്ടില്ല എന്നാലേ പറയുന്നത്. പക്ഷെ she is critical. റിപ്പോർട്ട്‌ ഇതാണ്.Bilateral Multiple infarcts ."

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. തലയിലെ ഞെരമ്പുകളിൽ പല സ്ഥലങ്ങളിലായി രക്തം കട്ടി പിടിച്ചു കിടക്കുന്നു എന്നാണ് റിപ്പോർട്ടിൽ. ഞാൻ ഏതാണ്ട് ഒരു മണിക്കാണ് ഈ റിപ്പോർട്ടുമായി വാർഡിൽ വന്നത്. നല്ല ഉറക്കം ആയിരുന്ന ഹോം നേഴ്സ് കുട്ടിയെ വിളിച്ചു ഉണർത്തി ഞാൻ ആ റിപ്പോർട്ട്‌ കൊടുത്തു. 

ക്ഷീണിതനായി ഞാൻ  വന്നു കിടന്നു. വാർഡിനു അടുത്തുള്ള റൂമിൽ വേറൊരു ഹൗസ് സർജൻ വന്നു കിടന്നതിനാൽ ഞാൻ മുകളിലെ നിലയിലുള്ള സർജറി HS റൂമിലാണ് അന്ന് കിടന്നത്. ആ ഉറക്കത്തിലും ഞാൻ അവരെ സ്വപ്നം കണ്ടു. വെള്ള പൂച്ചയെ കാണുനില്ല എന്നും പറഞ്ഞു സിത്താര വാർഡിലൂടെ ഓടി നടന്നു കരയുന്നു. ആ സ്വപ്നം എനിക്ക് നല്ല പോലെ ഓർമ വരുന്നില്ല. കാരണം, സ്വപ്നം തീരും മുൻപ് ഫോണ്‍ ബെൽ എന്നെ ഉണർത്തി. 

ഞാൻ ഫോണ്‍ എടുത്തപ്പോൾ, "സുജിത്ത് ഡോക്ടർ അല്ലേ?, വാർഡ്‌ മൂനിലോട്ടു പെട്ടന്ന് വരണം. ഒരു രോഗി gasping  ആണ്." ഞാൻ നോക്കിയപ്പോൾ, 4:30am,  3 missed calls വേറെ ഉണ്ട്. വാർഡിൽ വേറെ യുണിട്ടിനു വേണ്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന Dr .വിജീഷും എന്നെ വിളിച്ചിരിക്കുന്നു. എനിക്ക് സാധാരണ അങ്ങനെ സംഭവിക്കാറില്ല. കാരണം ഞാൻ രണ്ടു ഫോണ്‍ കൊണ്ട് നടക്കാറുണ്ട് ഡ്യൂട്ടിയിൽ വരുമ്പോൾ. ഞാൻ ഓടി വാർഡ്‌ 3 ഇൽ എത്തി. അവിടെ സിസ്റ്റർ കാത്തു നിൽപ്പുണ്ടായിരുന്നു. 
"ഞാൻ കുറെ വിളിച്ചല്ലോ. ഉറങ്ങി പോയോ. ഒടുവിൽ മറ്റേ യുണിടിലെ HS ഇനെ ഉണർത്തി."

വിജീഷ് gloves ഊരി മാറ്റി കൊണ്ട് എൻറെ അടുക്കലേക്ക്‌, " പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. patient  death  ആയി." 

ഞാൻ നടന്നു നോക്കി. സിത്താര ആവല്ലേ ആ രോഗി എന്ന് പ്രാർത്ഥിച്ചു ഒരു നിമിഷം കണ്ണടച്ചു. അവരുടെ കരയുന്ന മുഖം വീണ്ടും മനസ്സിൽ വന്നു. സിത്താരയുടെ കട്ടിലിൽ എത്തിയപ്പോൾ അവർ ശാന്തമായി ഉറങ്ങുന്നു. ശ്വാസം വലികാതെ. ഒക്സിജെൻ മാസ്ക് ഇടാതെ.. ആ ഉറക്കത്തിൽ നിന്നും അവർ ഉണരില്ല. അടുത്ത് ചെയ്തതെല്ലാം വെറുതെ ആയല്ലോ എന്നാ നിസഹായവികാരവും ഉറക്കചടവും ചേർന്ന് എന്നെ നോക്കി മിണ്ടാതെ നിൽകുന്നു. ആ കറുത്ത പൂച്ച മാത്രം ഓടികളിച്ചു നടക്കുന്നു. ഞാൻ ചുറ്റും നോക്കി, അവിടെ ഉണ്ടായിരുന്ന വെള്ള പൂച്ചയെ കാണാനില്ല. 

ഞാൻ തിരികെ നടന്നു അവരുടെ death  certificate ഉം കേസ് ഷീറ്റും എഴുതാൻ തുടങ്ങി. എൻറെ  മനസ്സിൽ ഒരു വല്യ debate നടക്കുന്നു. വിഷയം: ഞാൻ തെറ്റ് കാരനോ? എൻറെ ഉള്ളിൽ ഇരുന്നു ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വാദിക്കുന്നു. bilateral extensive multiple infarcts വന്ന രോഗിയെ നേരത്തെ ചികിത്സിച്ചാലും കുറച്ച് മണികൂറുകൾ കൂടി മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. ഒരുപാട്, ന്യായികരണങ്ങൾ കണ്ടു പിടിച്ചു.  അവസാനം ഞാൻ ആശ്വാസം കണ്ടെത്തിയത് എൻറെ ഒരു അധ്യാപകൻ പറഞ്ഞ വാക്കുകളിലാണ്.

"before you become a great clinician, you would have killed at least five"